തിരുവനന്തപുരം: സ്കൂളില്‍ ഉച്ചഭക്ഷണം നല്‍കാൻകൂടിയാണ് പ്രഥമാധ്യാപകർക്ക് ശമ്ബളം നല്‍കുന്നതെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. സാമാന്യബോധമുള്ള ഒരാളും പറയാത്ത കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷസംഘടനയായ കെപിഎസ്ടിഎ കുറ്റപ്പെടുത്തി. ജോലിചെയ്ത് നേടുന്ന ശമ്ബളം എന്തുചെയ്യണമെന്ന് പ്രഥമാധ്യാപകർക്ക് നന്നായി അറിയാമെന്നും അതിന് മന്ത്രിയുടെ ഉപദേശം വേണ്ടെന്നും സർക്കാർ പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകസംഘടന കെജിപിഎസ്എച്ച്എ തുറന്നടിച്ചു. ഉച്ചഭക്ഷണവിതരണം പ്രഥമാധ്യാപകരുടെമാത്രമല്ല, സർക്കാരിന്റെകൂടി ബാധ്യതയാണെന്ന് എയ്ഡഡ് പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകസംഘടന കെപിപിഎച്ച്എ ഓർമ്മിപ്പിച്ചു.
ഉച്ചഭക്ഷണം പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജോലിചെയ്യുന്നവന്റെ അവകാശമാണ് ശമ്ബളമെന്ന തിരിച്ചറിവുപോലും മന്ത്രിക്കില്ല. അധ്യാപകരുടെ നേർക്കുള്ള ഭീഷണി വിലപ്പോവില്ല -കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുല്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദനും പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന ഖേദകരമാണെന്ന് കെപിപിഎച്ച്എ ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രി പറഞ്ഞത്
”സ്കൂള്‍ ഉച്ചഭക്ഷണം നല്കിയതിനാല് പ്രഥമാധ്യാപകരാരും ദരിദ്രരായിട്ടില്ല. അതിനൊക്കെയാണ് അവർക്ക് ശമ്ബളം നല്‍കുന്നത്. നമ്മള് കടയില്‍നിന്ന് സാധനം കടം വാങ്ങാറില്ലേ? അതുപോലെ പ്രഥമാധ്യാപകർക്കും കടംവാങ്ങേണ്ടിവന്നിട്ടുണ്ടാവാം.”
(കോഴിക്കോട്ടെ പത്രസമ്മേളനത്തില്‍)
കോഴിക്കോട്: സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിപ്രകാരമുള്ള പുതുക്കിയ മെനു പ്രഥമാധ്യാപകരെ വിഷമവൃത്തത്തിലാക്കുന്നു. വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി, പായസം എന്നീ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെനു പരിഷ്കരിച്ചിട്ടുള്ളത്. അത് നിലവിലുള്ള ഫണ്ടിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ പ്രധാനാധ്യാപകർ നടപ്പാക്കണമെന്നുമാണ് സർക്കാർ ഉത്തരവ്.
ശമ്ബളത്തില്‍നിന്ന് സ്കൂള്‍ ഉച്ച ഭക്ഷണത്തിന് പണംനല്കാനാവില്ലെന്ന് പ്രഥമാധ്യാപകർ പറയുന്നു. നാട്ടുകാരുടെ മുന്നില്‍ കൈനീട്ടുന്നത് ശരിയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിഎസ്ആർ ഫണ്ട് നല്കുന്ന കമ്ബനികള്‍, പിടിഎ, പൂർവവിദ്യാർഥികള്‍, പൊതുസമൂഹം എന്നിവരുടെ സഹായംതേടാമെന്നും മറ്റും സർക്കാർ പറയുന്നത് പ്രായോഗികമല്ല. സ്കൂള്‍ അടുക്കള-പച്ചക്കറി തോട്ടങ്ങളില്‍ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികള്‍ നട്ടുവളർത്തുന്നതിലൂടെ പുറമേനിന്ന് വാങ്ങുന്ന പച്ചക്കറികളുടെ അളവുകുറയ്ക്കാൻ സാധിക്കുമെന്ന് സർക്കാർ നിർദേശിക്കുന്നു. പല സ്കൂളുകളിലും ഇതിനുതക്ക പച്ചക്കറിത്തോട്ടംപോലുമില്ല.