ന്യൂഡല്‍ഹി:തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍. വൈശാലി ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ചാമ്പ്യനായതോടെ ഏകദേശം 35 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നേടിയത്. തുടര്‍ച്ചയായി രണ്ട് തവണ ഈ കിരീടം സ്വന്തമാക്കുന്ന അപൂര്‍വ നേട്ടവുമായി മുന്നേറുമ്പോഴും വൈശാലിയുടെ മുഖത്ത് ഇന്നും സ്വന്തം ഗ്രാമത്തിന്റെ ചൈതന്യവും നിഷ്കളങ്കതയും തിളങ്ങുന്നു.ആ നിഷ്കളങ്കതയ്‌ക്കും വിജയം നിറഞ്ഞ ജീവിതത്തിനും പിന്നില്‍ നിന്നത് അവരുടെ അമ്മയായ നാഗലക്ഷ്മിയാണ്. തമിഴ്നാട് സഹകരണബാങ്കില്‍ ഇപ്പോള്‍ ബ്രാഞ്ച് മാനേജരായ രമേഷ് ബാബുവിന്റെ ഭാര്യയും സാധാരണ വീട്ടമ്മയുമായ നാഗലക്ഷ്മി, രണ്ട് മക്കളായ വൈശാലിയെയും പ്രജ്ഞാനന്ദിനെയും ചെസ് ലോകത്തിന് സമ്മാനിച്ച സ്ത്രീയാണ്.മക്കളുടെ മത്സരങ്ങള്‍ക്കെല്ലാം ചെറുപ്പം മുതല്‍ കൂട്ടിക്കൊണ്ടുപോയത് അമ്മ തന്നെയായിരുന്നു. കുട്ടികളുടെ സന്തോഷം തന്നെയാണ് തന്റെ സന്തോഷമെന്നും നാഗലക്ഷ്മി വിശ്വസിച്ചു.
പ്രജ്ഞാനന്ദയ്ക്ക് ഭസ്മക്കുറി പതിപ്പിച്ച ആദ്യവ്യക്തിയും അമ്മ തന്നെ. ലോകമെങ്ങും യാത്ര ചെയ്യുമ്പോഴും മക്കള്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്ത് എത്തിക്കാന്‍ അമ്മ ഒരുങ്ങാറുണ്ട്.വൈശാലിയും പ്രജ്ഞാനന്ദും സ്വഭാവത്തില്‍ തമ്മില്‍ വ്യത്യസ്തരാണ്. വൈശാലി അന്തര്‍മുഖിയായും ഗൗരവമുള്ള ചിന്തകളിലായും കഴിയുമ്പോള്‍ പ്രജ്ഞാനന്ദ കൂട്ടായ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന, നര്‍മ്മബോധമുള്ള ഒരാളാണ്.ചെസിനോടുള്ള അഭിനിവേശത്തിന് തുടക്കം കൊടുത്തത് അച്ഛനായ രമേഷ് ബാബുവാണ്. നല്ലൊരു ചെസ് കളിക്കാരനായിരുന്ന അദ്ദേഹം ആദ്യം വൈശാലിയെ കളി പഠിപ്പിച്ചു. പിന്നീട് വൈശാലി അനുജനായ പ്രജ്ഞാനന്ദിനെയും ചെസ് ലോകത്തേക്ക് എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈശാലിയുടെ പ്രചോദനത്തിലാണ് നാലാം വയസ്സില്‍ തന്നെ അനുജൻ കളി തുടങ്ങിയത്. 12ാം വയസ്സില്‍ തന്നെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയെടുക്കുകയായിരുന്നു അദ്ദേഹം. സഹോദരന്റെ നേട്ടങ്ങള്‍ പലപ്പോഴും വൈശാലിയുടെ മനസ്സ് മുറിപ്പെടുത്തിയെങ്കിലും ഒടുവില്‍ തന്റെ 22ാം വയസ്സില്‍ വൈശാലിയും ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടി. ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും അവര്‍ സ്വന്തമാക്കി.കഠിനാധ്വാനം, കഴിവ്, കുടുംബപിന്തുണ ഇതാണ് വൈശാലിയുടെയും പ്രജ്ഞാനന്ദിന്റെയും വിജയത്തിന്റെ രഹസ്യം. പിന്നില്‍ നിന്ന അമ്മയുടെ കരുത്താണ് ഇവരുടെ ഏറ്റവും വലിയ സമ്പത്ത്.


