വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്.റഷ്യയില്‍നിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും ന്യൂയോർക്കില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ശിക്ഷിക്കാൻ യു.എസിന് ഉദ്ദേശ്യമില്ലെന്നും ഏതുവിധേനയും യുക്രൈനിലെ യുദ്ധം തീർക്കുക മാത്രമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യമെന്നും ക്രിസ് പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യൻ ചരക്കുകള്‍ക്ക് യു.എസ് 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യൻ ചരക്കുകള്‍ക്കുള്ള യു.എസ് തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തു. അത് ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കേയാണ് സെക്രട്ടറിയുടെ പ്രസ്താവന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ലോകത്ത് അനേകം എണ്ണ കയറ്റുമതിക്കാരുണ്ട്. റഷ്യൻ എണ്ണ വാങ്ങാൻ ആരും താത്പര്യപ്പെടുന്നില്ല. അതുവാങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. പക്ഷേ, കുറഞ്ഞവിലയ്ക്ക് കിട്ടുന്നതുകൊണ്ട് അവരത് വാങ്ങുന്നു. ആഴ്ചതോറും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനാണ് ഈ എണ്ണപ്പണമുപയോഗിക്കുന്നതെന്ന കാര്യം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു” -ക്രിസ് കുറ്റപ്പെടുത്തി.
“എണ്ണവ്യാപാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ യു.എസുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവർക്ക് റഷ്യയില്‍നിന്നൊഴികെ ലോകത്തെവിടെനിന്നും എണ്ണവാങ്ങാം. അമേരിക്കയുടെ പക്കലും വില്ക്കാൻ എണ്ണയുണ്ട്” -ക്രിസ് പറഞ്ഞു.
യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട് യു.എസ് ഇന്ത്യക്കുമേല്‍ ഉപരോധമേർപ്പെടുത്തിയത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ടെന്ന് ക്രിസ് സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും യു.എസ് മുൻഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായി കൂടുതല്‍ വ്യാപാരപങ്കാളിത്തവും ഊർജമേഖലയില്‍ സഹകരണവും യു.എസ് കാംക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ യു.എസിന്റെ മികച്ച സഖ്യകക്ഷിയാണ്. അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയാണ് അവരുടേത്. ഞാൻ ഇന്ത്യയുടെ വലിയ ആരാധകനാണ്. അമേരിക്കക്കാർ ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നു” -ക്രിസ് പറഞ്ഞു.


