ജോൻപൂർ (ഉത്തർപ്രദേശ്): മതത്തിന്റെ പേരിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നാരോപിച്ച് ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെ യുവതിയും ഭർത്താവും രംഗത്തെത്തി. ഷമ പർവീൻ എന്ന ഗർഭിണിയായ യുവതിയാണ് ആരോപണവുമായി സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വന്നത്.സംഭവം നടന്നത് ഒക്ടോബർ രണ്ടിനാണ്. രാവിലെ ഒൻപത് മണിയോടെയാണ് പ്രസവവേദന അനുഭവപ്പെട്ട ഷമ പർവീനെ കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ യുവതിയെ കണ്ടതുമുതൽ തന്നെ ഡോക്ടർ ചികിത്സ നിഷേധിച്ചതായും “മുസ്ലിം രോഗികളെ ഞാൻ ചികിൽസിക്കില്ല” എന്ന് പറഞ്ഞതായും ഷമ പർവീനും ഭർത്താവും ആരോപിച്ചു.
ഡോക്ടർ സഹപ്രവർത്തകരോടും യുവതിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് പ്രവേശിപ്പിക്കരുതെന്ന് നിർദേശിച്ചതായും ഷമ പർവീൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം പുറത്തുവന്നതിനെ തുടർന്ന് യുവതി വിവരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളും സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി ഉപയോക്താക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്.


