കൊച്ചി :മുനമ്പം ഭൂമി വഖഫ് ആണെന്ന വഖഫ് ബോർഡിന്റെ നിലപാട് തള്ളി ഹൈക്കോടതി. 1950ൽ നൽകിയ ദാനത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമി ഫറൂഖ് കോളജിനാണ് നൽകിയതെന്നും വഖഫിന് കൈമാറിയതല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, വി.എസ്. ശ്യാംകുമാർ എന്നിവരാണ് വിധി പ്രസ്താവിച്ചത്.മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് ശുപാർശകൾ സമർപ്പിക്കാനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ച സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
2019-ൽ മുനമ്പത്തെ ഭൂമി വഖഫ് ആക്കി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ നടപടി നിയമപരമായി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഭൂമി കൈമാറിയിട്ട് 69 വർഷങ്ങൾക്കുശേഷമാണ് ബോർഡ് നടപടി സ്വീകരിച്ചതെന്നതും നീതീകരിക്കാനാകാത്ത വൈകല്യമായിട്ടാണ് കോടതി വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഭൂമിയെ വഖഫ് പരിധിയിലാക്കാൻ സാധ്യമല്ലെന്നും വിധിയിൽ വ്യക്തമാക്കി.മുനമ്പത്തെ ഭൂമി വഖഫ് ആണെന്നും ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടി നിലനിൽക്കില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. സർക്കാരിന് തിരിച്ചടിയായ ആ ഉത്തരവിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സർക്കാർ സമീപിക്കുകയായിരുന്നു.


