കണ്ണൂർ:സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ പാർട്ടിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു. ‘ഇതാണെന്റെ ജീവിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.ആത്മകഥയുടെ പ്രസിദ്ധീകരണം സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന വിവാദങ്ങൾക്ക് ഇതോടെ വിരാമമാകും. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത്, ‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ആത്മകഥ പുറത്തിറങ്ങാൻ പോകുന്നതായി പരസ്യങ്ങൾ വന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
പുസ്തകത്തിലെ ചില ഭാഗങ്ങൾ പിഡിഎഫ് രൂപത്തിൽ പുറത്തുവന്നതും സംഭവം കൂടുതൽ രൂക്ഷമാക്കി.എന്നാൽ, പുറത്തുവന്നതെല്ലാം താൻ എഴുതിയ ആത്മകഥയല്ലെന്നും ആരെയും പ്രസിദ്ധീകരണത്തിനു അധികാരപ്പെടുത്തിയിട്ടില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിയമനടപടികളും അന്വേഷണങ്ങളും നടന്നു.പാർട്ടി അനുമതിയോടെ പ്രസിദ്ധീകരിക്കുന്ന ‘ഇതാണെന്റെ ജീവിതം’ പ്രകാശനത്തിനായി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം എൻ. ചന്ദ്രൻ ചെയർമാനായും എം. പ്രകാശൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രകാശന ഒരുക്കയോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.

