ജറുസലം :ഹമാസ് ബന്ദിയാക്കിയ നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം റെഡ്ക്രോസിന് കൈമാറി. മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചെത്തിച്ചതായി നേപ്പാൾ അംബാസഡർ ധൻ പ്രസാദ് പണ്ഡിറ്റ് അറിയിച്ചു. സമാധാന കരാർ നിലവിൽ വന്നതിന്ശേഷം വിട്ടയച്ചവരുടെ കൂടെയാണ് ബിപിന്റെ മൃതദേഹവുമുണ്ടായിരുന്നത്. 20 ബന്ദികളും 4 മൃതദേഹങ്ങളുമാണ് ഹമാസ് ഇപ്പോൾ വിട്ടുനൽകിയത്. പകരമായി ഇസ്രയേൽ 2000 തടവുകാരെയും വിട്ടയച്ചു.സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് ബിപിൻ ഗാസാ അതിർത്തിയോട് ചേർന്ന കിബിറ്റസ് അമുമിലെത്തുന്നത്.
2023 ഒക്ടോബർ 7 ന് ഭീകരാക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും സുരക്ഷിത ഇടത്തേക്ക് മാറിയിരുന്നു. ഇവിടേക്ക് വീണ നിരവധി ബോംബുകൾ എടുത്ത് പുറത്തേക്ക് എറിഞ്ഞു കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചത് ബിപിനാണ്. ഇതിൽ പരുക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദികളാക്കുകയായിരുന്നു.ഗാസയിലെ ഷിഫാ ആശുപത്രിയിൽ ബിപിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന വിഡിയോ പ്രചരിച്ചിരുന്നു. അവസാനമായി ബിപിനെ ജീവനോടെ കാണുന്നതും ഈ വിഡിയോയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയും സഹോദരിയും നിരന്തരം പരിശ്രമിച്ചെങ്കിലും ബിപിനെ ജീവനോടെ മോചിപ്പിക്കാനായില്ല. ഡിഎൻഎ പരിശോധന നടത്തി ബിപിന്റെ മൃതദേഹമാണെന്ന് ഉറപ്പിക്കുമെന്ന് പണ്ഡിറ്റ് പറഞ്ഞു. നേപ്പാളിൽനിന്ന് 17 പേരാണ് സ്റ്റുഡൻ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇസ്രയേലിൽ എത്തിയത്. ഇതിൽ 10 പേർ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


