തിരുവനന്തപുരം: കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തുവരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തിന് (AMEBIC ENCEPHALITIS) പരിസര ശുചിത്വ ലംഘനമാണ് പ്രധാന കാരണമെന്ന് മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ തന്റെ അഭിപ്രായം പങ്കുവെച്ചത്.ഡോ. ചിറയ്ക്കൽ പറഞ്ഞു, “കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ എന്നിവ ഒഴിച്ചിടുന്നത് ഇതിന്റെ കാരണം തന്നെയാണ്.
എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലുള്ള രോഗങ്ങളും, തെരുവ് നായകളും ഈ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെ ആകെ ബാധ്യതയാണ് ഇതു പരിഹരിക്കുക. ഡോക്ടറെ തലയിൽ വെട്ടിയിട്ടും കാര്യമായ പരിഹാരം ഒന്നുമില്ല.”കേരളത്തിൽ ഇതുവരെ ഏകദേശം 140 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുണ്ടെന്നും, 26 പേർ മരിച്ചു എന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതു റിപ്പോർട്ട് ചെയ്തിട്ടില്ല.


