കൊച്ചി:സംവിധായകനും നടനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാനുള്ള നിയമപരമായ സമയപരിധി അവസാനിച്ചുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ ഉത്തരവ് പുറപ്പെടുവിച്ചത്.2009-ലാണ് സംഭവമുണ്ടായത്. നടിയായ സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തിൽ പെരുമാറിയെന്ന് കാട്ടിയാണ് എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 354 (സ്ത്രീയെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കൽ)യും 509 (സ്ത്രീയെ അപമാനിക്കുന്ന വാക്കോ ചലനമോ)യും പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയത്.
എന്നാൽ, ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് പരമാവധി രണ്ട് വർഷം ശിക്ഷ ലഭിക്കാവുന്നതിനാൽ മജിസ്ട്രേറ്റ് കോടതിക്ക് മൂന്ന് വർഷത്തിനുള്ളിൽ മാത്രമേ കേസെടുക്കാനാകൂ. ഇവിടെ 15 വർഷത്തിന് ശേഷമാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി നടപടി റദ്ദാക്കി.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, 2024-ലാണ് നടി പരാതി നൽകിയത്. 2009-ൽ സിനിമാ ചർച്ചയ്ക്കായി കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 2013-ലാണ് ഐപിസി 354 വകുപ്പ് ഭേദഗതി ചെയ്യപ്പെട്ടത്, അതിന്ശേഷം മാത്രമാണ് അതിനെ ജാമ്യമില്ലാ കുറ്റമാക്കിയതും പരമാവധി അഞ്ചുവർഷം ശിക്ഷയായി വർധിപ്പിച്ചതും. അതിനാൽ 2009ലെ സംഭവത്തിന് പുതിയ വ്യവസ്ഥകൾ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം ആദ്യം പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു രഞ്ജിത്തിനെതിരായ ഈ ആരോപണം.
രഞ്ജിത്ത് അത് നിഷേധിക്കുകയും താൻ ഇരയാണെന്നും പ്രതികരിച്ചിരുന്നു. വിശദമായ വിവാദങ്ങൾക്കുശേഷം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിയും വന്നു.അതേസമയം, ബെംഗളൂരുവിലെ ഹോട്ടലിൽ യുവാവിനെ പീഡിപ്പിച്ചെന്ന മറ്റൊരു കേസ് നേരത്തേ രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നുവെങ്കിലും കർണാടക ഹൈക്കോടതി കഴിഞ്ഞ ജൂലൈയിൽ ആ കേസ് റദ്ദാക്കിയിരുന്നു.


