പമ്പ:ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും രണ്ട് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷം തീർത്ഥാടകർ ദർശനത്തിനെത്തിയതായും എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.“വരുന്നവരിൽ എല്ലാവരും ഉടൻ ദർശനം വേണമെന്ന് വാശിപിടിക്കുകയാണ്. ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണം. സ്പോട്ട് ബുക്കിംഗ് സൗകര്യത്തേക്കാൾ വളരെ കൂടുതലാണ് ആളുകൾ എത്തുന്നത്. 20,000 പേർക്ക് വേണ്ടി മാത്രമുള്ള സ്പോട്ട് ബുക്കിംഗിന് പകരം 37,000 പേരെ അനുവദിക്കേണ്ടി വന്നു. വരുന്നവരെ തിരികെ വിടാനുള്ള സംവിധാനം ഇല്ല; അങ്ങനെ ചെയ്യുന്നതും ശരിയല്ല,” എന്നും എഡിജിപി വ്യക്തമാക്കി.
ദർശനത്തിനായി മുൻകൂട്ടി വെർച്ച്വൽ ക്യൂ എടുക്കാതെ തീർച്ചയില്ലാത്ത ദിവസങ്ങളിൽ ഭക്തർ എത്തുന്നത് തിരക്ക് വർധിപ്പിക്കുന്ന പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “പോലീസ് സേന ആവശ്യത്തിന് വിന്യസിച്ചിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ കൂട്ടിയാൽ പ്രവർത്തനക്ഷമതയ്ക്ക് തിരിച്ചടിയാകും,” അദ്ദേഹം പറഞ്ഞു.അതേസമയം, ശബരിമലയിൽ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള തിരക്കാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരിയിൽ ഏറെ നേരം നിൽക്കാനാകാതെ ചില തീർത്ഥാടകർ മറ്റ് വഴികളിലൂടെ ചാടി പ്രവേശിക്കാൻ ശ്രമിച്ചുവെന്നും ഇത്തരക്കാരെ 18-ാം പടിയിലൂടെ കടത്തിവിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.“ഇങ്ങനെയൊരു ആൾക്കൂട്ടം ഒരുമിച്ച് വരാൻ പാടില്ലായിരുന്നു,” എന്നും ജയകുമാർ വ്യക്തമാക്കി.


