കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാകിസ്ഥാന് നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് താലിബാൻ ഭരണകൂടം കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഈ ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും, തക്ക സമയത്ത് ഉചിതമായ മറുപടി നല്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു: “ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കുക എന്നത് നിയമാനുസൃതമായ അവകാശമാണ്. തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവർത്തിക്കുന്നു.
”റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ സേന പാക്ടിക, ഖോസ്റ്റ്, കുനാർ പ്രവിശ്യകളിലായി വ്യോമാക്രമണം നടത്തിയെന്നാണ് വിവരം. ഈ നീക്കം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാമെന്ന ആശങ്കയും വിദേശനിരീക്ഷകർ പ്രകടിപ്പിച്ചിരിക്കുകയാണ്


