ചിത്രം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50ാം ( അൻപത്) ഓർമ്മപ്പെരുന്നാളിന് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ കൊടിയേറ്റുന്നു.ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സമീപം.
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷനും സുറിയാനി പണ്ഡിതനുമായിരുന്ന പരിശുദ്ധ ബസേലിയോസ്
ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50ാം ( അൻപത്) ഓർമ്മപ്പെരുന്നാളിനും, ചരമ കനക ജൂബിലി ആഘോഷങ്ങൾക്കും മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊടിയേറി. പരിശുദ്ധ ഔഗേൻ ബാവാ സുറിയാനി ഭാഷയ്ക്ക് നൽകിയ സംഭാവനകളോടുള്ള ആദരസൂചകമായി അരമന ചാപ്പലിൽ സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മലങ്കരമൽപ്പാനും പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്ക്കോപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. താഴ്മയുടെ നിറകുടമായിരുന്നു പരിശുദ്ധ ഔഗേൻ ബാവായെന്ന് അദ്ദേഹം അനുസ്മരിച്ചു. സുറിയാനി ഭാഷക്ക് പരിശുദ്ധ ബാവാ നൽകിയ സംഭാവനകൾ ചരിത്രരേഖകളാണെന്നും മലങ്കര മൽപ്പാൻ കൂട്ടിച്ചേർത്തു. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ സഹകാർമ്മികനായി. നിരവധി വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു.


