തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം പ്രീണന രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം സമുദായത്തിലെ വിവിധ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ.ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം. സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്നാണ് വിലയിരുത്തൽ.
അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ചയായതെന്ന കാര്യത്തിൽ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നടന്ന ഈ യോഗം രാഷ്ട്രീയമായി ഏറെ പ്രസക്തമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ക്രിസ്മസ് ആഘോഷ പരിപാടി നടന്നിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് മുസ്ലീം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുസ്ലീം ലീഗിനെയും വിവിധ മുസ്ലീം സംഘടനകളെയും ചേർത്തുപിടിക്കുന്ന യുഡിഎഫ് രാഷ്ട്രീയ മാതൃക പിന്തുടർന്ന് സിപിഎമും സമുദായ നേതാക്കളുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടാൻ സാധ്യതയുള്ള തിരിച്ചടികൾ മുൻകൂട്ടി കണക്കിലെടുത്തുള്ള നീക്കമായാണ് മുഖ്യമന്ത്രിയുടെ ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


