വാളയാർ:വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. അട്ടപ്പള്ളം സ്വദേശിയായ ഷാജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായണനെ കള്ളനെന്ന് ആരോപിച്ച് ഒരു സംഘം ക്രൂരമായി മർദിച്ചത്. മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രാം നാരായൺ പിറ്റേന്ന് രാത്രിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് എസ്‌സി/എസ്‌ടി അതിക്രമം തടയൽ നിയമവും ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് അട്ടപ്പള്ളം സ്വദേശികളായ വിനോദ് (54), ജഗദീഷ് (49) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മർദനത്തിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പ്രതികളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന് മുമ്പ് വാളയാർ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവം കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ. കൂടാതെ, ഛത്തീസ്‌ഗഡ് സർക്കാരും രാം നാരായണിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


