തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കുള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമായിരിക്കുകയാണെന്നും, എന്നാൽ സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ കോൺഗ്രസിന് ആർജ്ജവമുണ്ടോയെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയിൽ വച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. പൊലീസിന് ആംബുലൻസ് കൈമാറുന്ന പരസ്യമായ ഒരു പൊതുചടങ്ങിനിടെയായിരുന്നു ആ കൂടിക്കാഴ്ച. എന്നാൽ ആ ദൃശ്യങ്ങളിൽ നിന്ന് സൗകര്യപൂർവ്വം ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് വ്യാജകഥകൾ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റുള്ളവർക്കെതിരെ വിരൽ ചൂണ്ടുന്നതിന് മുമ്പ് കോൺഗ്രസ് നേതാക്കൾ സ്വന്തം നേതൃത്വത്തിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോയെന്നും, ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്തായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കാൻ അവർ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.നുണകൾ കൊണ്ട് കോട്ട കെട്ടാൻ ശ്രമിക്കുന്നവർ അത് ഒടുവിൽ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്ന് ഓർക്കണമെന്നും, സത്യം ജയിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.


