കൊച്ചി: കൊച്ചി പുറംകടലിലുണ്ടാക്കിയ കപ്പല്‍ അപകടത്തിൽ ബാങ്ക് ഗ്യാരന്റി തുക ഹൈക്കോടതിയിൽ കെട്ടി വെച്ച് എംഎസ്സി എൽസ3 കപ്പൽ കമ്പനി. 1227.62 കോടി രൂപയാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കെട്ടിവെച്ചത്. കപ്പല്‍ അപകട കേസിൽ വിധി അനുകൂലമായാല്‍ പലിശ തുകയടക്കം സംസ്ഥാനത്തിന് ലഭിക്കും.
നേരത്തെ കമ്പനി നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതോടെ ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ് സി അകിറ്റേറ്റ – 2 കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ബാങ്ക് ഗാരന്റി കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ കപ്പൽ വിട്ടയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് മാസത്തിൽ കൊച്ചിയുടെ പുറംകടലിലുണ്ടായ അപകടത്തിൽ 9531 കോടി രൂപയുടെ നാശം പരിസ്ഥിതിക്ക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 600 കണ്ടൈയ്നറുകളിലായി 60ഓളം മെട്രിക് ടൺ രാസമാലിന്യമടങ്ങിയ വസ്തുക്കളാണ് കടലിൽ ഒഴുകിയത്.
മത്സ്യസമ്പത്തിനെ ബാധിച്ചതും, മീൻപിടുത്തക്കാരുടെ വല പൊട്ടുന്നതും ഉൾപ്പടെ സാരമായ പരുക്കുകളാണ് കടലിലെ ആവാസ വ്യവസ്ഥയ്ക്ക് അപകടത്തിൽ സംഭവിച്ചത്. എന്നാൽ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് കമ്പനിയുടെ വാദം. അഡ്മിറ്റാലിറ്റി സ്യൂട്ടിൽ വാദം വരും ദിവസങ്ങളിൽ തുടരും.


