കൊച്ചി:സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഒടുവിൽ വിരാമം. വേദികളിൽ ഒന്നിന് ‘താമര’ എന്ന പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. താമര എന്ന പേര് ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് പരിഗണിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ആദ്യം വേദി 15-ന് നിശ്ചയിച്ചിരുന്ന ‘ഡാലിയ’ എന്ന പേര് മാറ്റിയാണ് ‘താമര’ എന്ന് നൽകിയത്. ഇതിന് പിന്നിൽ യാതൊരു വഴക്കിനുമോ വാക്കേറ്റത്തിനുമോ ഇടമില്ലെന്നും, വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കലോത്സവം എല്ലാവരുടെയും സഹകരണത്തോടെ നല്ല രീതിയിൽ നടത്താനാണ് സർക്കാരിന്റെ ആഗ്രഹം. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കുകളുടെയും വാക്കേറ്റങ്ങളുടെയും വേദിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർക്കും വഴങ്ങിയതല്ല ഈ പേരുമാറ്റമെന്നും, വിവാദം ഒഴിവാക്കുന്നതിനുള്ള ശ്രമം മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി.ദേശീയ പുഷ്പമായ താമരയെ വേദിനാമങ്ങളിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവുമായി ബിജെപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേദിനാമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണികാരം, നിത്യകല്ല്യാണി, പനിനീർപ്പൂവ്, നന്ത്യാർവട്ടം, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂവ്, ജമന്തി, തെച്ചിപ്പൂവ്, താഴമ്പൂവ്, ചെണ്ടുമല്ലി എന്നിവയ്ക്കൊപ്പം ‘താമര’ ഉൾപ്പെടെ 25 പൂക്കളുടെ പേരുകളാണ് കലോത്സവ വേദികൾക്ക് നൽകിയിരിക്കുന്നത്.


