കോട്ടയം: – ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റയിൽപാതയിൽ വരുന്ന ഗേറ്റുകളുടെ സമീപനപാതകൾ ടാർ ചെയ്ത് നവീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
റയിൽവേ ഗേറ്റുകളുടെ ഇരുവശത്തും ഉള്ള പാതയുടെ ഉടമസ്ഥത റയിൽവേയുടെ ആയിരുന്നു. അതിനാൽ മറ്റ് ഡിപ്പാർട്ട്മെൻ്റ്കൾ ഈ ഭാഗം ടാർ ചെയ്യുകയോ നന്നാക്കുകയോ ചെയ്യാതെ
ദീർഘനാളുകളായി തകർന്ന് കിടക്കുകയായിരുന്നു.ഇത് മൂലം വാഹനങ്ങളിലും കാൽനടയായും പോകുന്ന യാത്രക്കാർക്ക് വലീയ പ്രയാസമായിരുന്നു. സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്ക് അപകടമുണ്ടാകുന്നത് നിത്യ സംഭവമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ഭാഗം നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചതെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു.
എല്ലാ റയിൽവേ ഗേറ്റുകളുടെയും സമീപന പാതകളുടെയും ട്രാക്കിനുള്ളിലേയും ടാറിങ്ങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 31 ന് മുമ്പായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്നും എം.പി. പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ഗേറ്റുകൾ താൽക്കാലികമായി അടച്ചിടേണ്ടതായി വരുമെന്നും ഏവരും സഹകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു.


