കൊച്ചി: സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്. ഇത് സർക്കാരിന് വലിയൊരു തിരിച്ചടിയാണ്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികളെ സർവ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോർട്ടൽ തയാറാക്കുകയും ചെയ്തു. ആ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വോളന്റിയർമാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു ഹർജിയിലെ ആരോപണം.
തുടക്കം മുതൽ തന്നെ ഈ പരിപാടിയെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുകയാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്


