പാലാ : അന്നനാളത്തിൽ ഗുരുതര കാൻസർ ബാധിച്ച 75 കാരൻ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ സുഖം പ്രാപിച്ചു.
കോട്ടയം സ്വദേശിയായ 75കാരനാണ് നെഞ്ചിലെ കീഹോൾ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി വഴി ജീവീതത്തിലേക്ക് തിരിച്ചെത്തിയത്. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ആഹാരം കഴിക്കാൻ പതിവായി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് 75 കാരൻ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയിരുന്നത്. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് അന്നനാളത്തിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മാത്രമെ രോഗം ഭേദമാക്കാൻ സാധിക്കു എന്നതിനാൽ അന്നനാളത്തിലെ കാൻസർ ചുരുക്കാനുള്ള കീമോതെറാപ്പി( നിയോ അഡ്ജുവേൺഡ്) ചികിത്സ ആദ്യം തുടങ്ങി. ഇത്തരത്തിൽ 4 കീമോതെറാപ്പികളിലൂടെ അന്നനാളത്തിലെ കാൻസർ ചുരുക്കാൻ സാധിച്ചു. സാധാരണ അന്നനാളത്തിലെ കാൻസർ ശസ്ത്രക്രിയകൾ നെഞ്ച് ഭാഗം തുറന്നു വലിയ മുറിവോടെയാണ് ചെയ്യാറുള്ളത്. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് കീഹോൾ ശസ്ത്രക്രിയയായ തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രകിയ തീരുമാനിക്കുകയായിരുന്നു. നെഞ്ച് തുറന്ന് വലിയ മുറിവ് വേണ്ട എന്നതും ശസ്ത്രക്രിയയ്ക്ക് അധികം മണിക്കൂറുകൾ സമയം വേണ്ട എന്നതും ഈ ശസ്ത്രക്രിയയുടെ നേട്ടമാണ്.
കൂടാതെ അതിജീവനം വേഗത്തിലാക്കാനും കാൻസർ പൂർണ്ണമായും എടുത്തുമാറ്റാനും കീഹോൾ സർജറിയിലൂടെ സാധിക്കും. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ.മഞ്ജുരാജ് കെ.പിയുടെ നേതൃത്വത്തിൽ അന്നനാളത്തിൽ കാൻസർ ബാധിച്ചവർക്കായി മധ്യകേരളത്തിൽ ആദ്യത്തേത് ഉൾപ്പെടെ 25ൽ പരം തൊറോക്കോസ്കോപ്പിക് ഈസോഫാജക്ടമി ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.എ.ജി.ഹരിശങ്കർ, ഡോ.കിരൺനാഥ് എ.എൻ, അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ്, കൺസൾട്ടന്റ് ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

