അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ബി ജെ പി ഭരണം നേടി. അഹമ്മദാബാദും സൂറത്തും അടക്കം പല കോർപ്പറേഷനുകളിലെയും സീറ്റുകള്‍ ബി ജെ പി തൂത്തുവാരി. അഹമ്മദാബാദിലെ 192 വാർഡുകളില്‍ 161 എണ്ണം ബി ജെ പി നേടി. കോണ്‍ഗ്രസ് 31 വാർഡുകളില്‍ ഒതുങ്ങി. ഗുജറാത്തിലെ പോർബന്തർ നഗരസഭ ബി ജെപി തൂത്തുവാരി. ആകെയുള്ള 52 സീറ്റും ബി ജെ പി സ്വന്തമാക്കി. മോർബി നഗരസഭയിലും ബി ജെ പിക്ക് സമ്പൂർണ വിജയമാണ്. 52 ല്‍ 52 സീറ്റും ബി ജെ പി സ്ഥാനാർഥികള്‍ വിജയക്കൊടി പാറിച്ചു. സൂറത്തില്‍ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച ആം ആദ്മി പാർട്ടി ഇത്തവണ നാല് സീറ്റില്‍ ഒതുങ്ങി.
120 ല്‍ 114 വാർഡുകള്‍ ബി ജെ പി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് കിട്ടിയത്. വഡോധരയില്‍ 69 സീറ്റുകള്‍ ബി ജെ പിക്കും 6 സീറ്റുകള്‍ കോണ്‍ഗ്രസിനും കിട്ടി. രണ്ടു കോർപ്പറേഷനുകളില്‍ എല്ലാ സീറ്റും ബി ജെ പി തൂത്തുവാരി. മുനിസിപ്പാലിറ്റികള്‍ ഒഴികെ ബാക്കിയെല്ലാം ബി ജെ പി വിജയിച്ചു. ആകെ 1090 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 782 ഉം വിജയിച്ച് ഗ്രാമമേഖലകളിലും ബി ജെ പി കരുത്തു കാട്ടി. അതേസമയം നർമ്മദ ജില്ല പഞ്ചായത്ത് ആം ആദ്മി പാർട്ടി നേടി. ബാക്കിയുള്ള 33 ഇടത്ത് ബി ജെ പിക്കാണ് മുൻതൂക്കം. കോണ്‍ഗ്രസിന് ജില്ല പഞ്ചായത്തൊന്നും നേടാനായില്ല. കഴിഞ്ഞ തവണത്തെക്കാള്‍ നേട്ടമുണ്ടാക്കിയെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. എന്നാല്‍ സൂറത്ത് കോർപ്പറേഷനില്‍ എ എ പി സീറ്റുകള്‍ 27 ല്‍ നിന്ന് 4 ആയി ഇടിഞ്ഞത് ചൂണ്ടിക്കാട്ടി ബി ജെ പി ഇത് തള്ളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സദ്ഭരണത്തിനുള്ള വോട്ടെന്ന് പ്രധാനമന്ത്രി
ഗുജറാത്തിലെ വമ്പൻ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സന്തോഷം പ്രകടമാക്കി. ജനം സദ്ഭരണണത്തിനും ക്രിയാത്മക രാഷ്ട്രീയത്തിനും വോട്ടു ചെയ്തെന്നാണ് മോദി അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നടപ്പാക്കുന്ന വികസന നയത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രതികരിച്ചത്.

