ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ 5 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം നാലു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഡല്‍ഹി മറികടന്നു. 42 പന്തില്‍ 56 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍ അഭിഷേക് പോറല്‍ 31 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ 18 പന്തില്‍ 34 റണ്‍സുമായും അശുതോഷ് ശര്‍മ 5 പന്തില്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന 12 പോയിന്റുമായി കൊല്‍ക്കത്തയെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയ ഡല്‍ഹി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയപ്പോള്‍ ജയിച്ചിരുന്നെങ്കില്‍ മുന്നേറാമായിരുന്ന രാജസ്ഥാന് അഞ്ചാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 193-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.2 ഓവറില്‍ 197-5.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്കായി അഭിഷേക് പോറലും കെ എല്‍ രാഹുലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും തകര്‍ത്തടിച്ചതോടെ ഡല്‍ഹി ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സിലെത്തി. 29 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അഭിഷേക് പോറലിന്റെ മികവില്‍ പത്താം ഓവറില്‍ ഡല്‍ഹി 100 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ പത്താം ഓവറില്‍ ബ്രിജേഷ് ശര്‍മ പോറലിനെ(31 പന്തില്‍ 51) വീഴ്ത്തിയതോടെ ഡല്‍ഹിയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. പന്ത്രണ്ടാം ഓവറില്‍ 35 പന്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറില്‍ സാഹില്‍ പരാഖിനെ(8 പന്തില്‍ 9) ജോഫ്ര ആര്‍ച്ചര്‍ മടക്കി. ഇതോടെ മൂന്നോവറുകളില്‍ ഡല്‍ഹിക്ക് ബൗണ്ടറികളൊന്നും നേടാനായില്ല. പതിനഞ്ചാം ഓവറില്‍ ദാസുന്‍ ഷനക കെ എല്‍ രാഹുലിനെ(42 പന്തില്‍ 56) മടക്കിയതോടെ രാജസ്ഥാന് ഇന്നിംഗ്സിന് സമാനമായി ഡല്‍ക്കും അവസാനം അടിതെറ്റി.


