മുംബൈ: വാംഖഡെയിൽ മുൻനിരയും മധ്യനിരയും തകർന്നെങ്കിലും ആർച്ചറിന്റെയും ജഡേജയുടെയും വെടിക്കെട്ടിന്റെ മികവിൽ മുംബൈയെ തകർത്ത് പ്ലേ ഓഫിലേയ്ക്ക് ചുവട് വച്ച് രാജസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 205 ന് എതിരെ ഒൻപത് വിക്കറ്റ് നഷ്ടമാക്കിയ മുംബൈയ്ക്ക് 179 റൺ മാത്രമാണ് നേടാനായത്. ഇതോടെ 16 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാൻ പഞ്ചാബിനെ പിൻതള്ളി പ്ലേ ഓഫിലേയ്ക്കു കുതിച്ചു.
ഇതോടെ ഒന്നാം സ്ഥാനക്കാരായി ബാംഗ്ലൂരുവും, രണ്ടാം സ്ഥാനക്കാരായി ഗുജറാത്തും, മൂന്നാം സ്ഥാനക്കാരായി ഹൈദരാബാദും രാജസ്ഥാന് ഒപ്പം പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടി. ടൂർണമെന്റിന്റെ ആദ്യം മുതൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പഞ്ചാബ് അവസാന നിമിഷം ഏറ്റുവാങ്ങിയ തോൽവികളിലൂടെ ടൂർണമെന്റിൽ നിന്നും പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് നടന്ന മത്സരം വിജയിച്ചാൽ മാത്രമാണ് രാജസ്ഥാന് പ്ലേ ഓഫിലേയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നത്. ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമിച്ച് തുടങ്ങിയെങ്കിലും 33 ൽ ജയ്‌സ്വാളിനെ (27) ആദ്യം തന്നെ രാജസ്ഥാന് നഷ്ടമായി. വിൽ ജാക്‌സിന്റെ പന്തിൽ ബോഷ് പിടിച്ചാണ് ജയ്‌സ്വാൾ പുറത്തായത്. ഇതേ സ്‌കോറിൽ തന്നെ സൂര്യവംശി (4) രണ്ടക്കം കടക്കാതെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.
54 ൽ പരാഗും (14), 99 ൽ ആഞ്ഞടിച്ച ശനങ്കയും (29), 119 ൽ ധ്രുവ് ജുവറലും (38) പുറത്തായതോടെ രാജസ്ഥാൻ ഒന്ന് പരുങ്ങി. 139 ൽ അവസാന പ്രതീക്ഷയായ ഫെരേരീയ (18) കൂടി വീണതോടെ 150 കടക്കുമോ എന്നായി ആശങ്ക. ഇവിടെയാണ് അവസാനം ക്രിസിൽ എത്തിയവർ ആഞ്ഞടിച്ചത്. ശുഭം ദുബൈയെ ഒരു വശത്ത് നിർത്തി ജോഫ്രാ ആർച്ചർ (15 പന്തിൽ 32) കത്തിക്കയറി. ദുബൈ (5) പോയതിന് പിന്നാലെ ജഡേജയും (19) , ബർഗറും (10) ആഞ്ഞടിച്ചതോടെ രാജസ്ഥാൻ 200 കടന്നു.
ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ മുംബൈ ഞെട്ടി. ആർച്ചറിന്റെ പന്തിൽ രോഹിത് (0) റണ്ണെടുക്കും മുൻപ് പുറത്ത്. 18 ൽ ധിറും (6), 24 ൽ റിക്കിൾട്ടണും (12), 38 ൽ തിലകും (3) വീണതോടെ മുംബൈയുടെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. തുടർന്ന് ജാക്‌സും (33), സൂര്യയും (60) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീം സ്‌കോർ 100 കടത്തിയത്.101 ൽ ജാക്‌സും, 149 ൽ പാണ്ഡ്യയും (34), 152 ൽ ബോഷും (2), 158 ൽ സൂര്യയും വീണതോടെ കളിയിൽ ഏതാണ്ട് തീരുമാനമായി. അവസാനം വരെ ക്രീസിൽ നിന്നെന്ന ആശ്വാസവുമായി ചഹർ 18 ആം ഓവറിൽ കൂടാരം കേറി.


