പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകള്‍ പുരോഗമിക്കുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ വീണ്ടും ശക്തമാകുന്നു. പരസ്പര ആക്രമണങ്ങളും തിരിച്ചടികളും വെടിനിർത്തല്‍ കരാർ അസാദുവാകാനുള്ള സാധ്യത വർധിപ്പിക്കുകയാണ്. കുവൈത്തിലുള്ള അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് വീണ്ടും സംഘർഷം രൂക്ഷമായത്. നേരത്തെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രം തകർന്നിരുന്നു. വെടിനിർത്തല്‍ കരാറിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക ഏറ്റുമുട്ടലാണിത്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തല്‍ കരാർ 60 ദിവസം കൂടി നീട്ടാൻ ധാരണയായതായി ചില അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാമനെയിയുടെയും ഔദ്യോഗിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാല് ദിവസത്തെ പ്രധാന ആക്രമണങ്ങള്‍
മെയ് 25-ന് യുഎസ് നടത്തിയ ആക്രമണത്തില്‍ നാല് ഐആർജിസി (IRGC) സൈനികർ കൊല്ലപ്പെട്ടു
മേയ് 27-ന് ഹോർമുസ് കടലിടുക്കില്‍ കപ്പലുകള്‍ ഇറാൻ തടഞ്ഞു. പ്രാദേശിക സമയം പുലർച്ചെ 12.35ഓടെ, അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച നാല് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാൻ വെടിയുതിർത്തു. തുടർന്ന് കപ്പലുകള്‍ മടങ്ങിപ്പോകേണ്ടിവന്നു.
മേയ് 27-ന് അമേരിക്കൻ നാവിക സേനയുടെ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. അമേരിക്കൻ യുദ്ധവിമാനങ്ങള്‍ ബന്ദർ അബ്ബാസിലെ ഐആർജിസിയുടെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രം തകർത്തു.
മേയ് 28-ന് കുവൈത്തിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ബന്ദർ അബ്ബാസിലെ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലെ അമേരിക്കൻ വ്യോമതാവളത്തെ ഇറാൻ ലക്ഷ്യമിട്ടത്.
സംഘർഷത്തിന് പിന്നിലെ കാരണം
ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ കടല്‍പാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കമാണ് യുഎസ്-ഇറാൻ സംഘർഷത്തിന് പിന്നിലെ പ്രധാന കാരണം. ലോകത്തിലെ ഭൂരിഭാഗം എല്‍എൻജി വിതരണത്തിന്റെ 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ഗതാഗതം തടസപ്പെടുകയായിരുന്നു.


