കോട്ടയം: കഞ്ചാവും , എം.ഡി.എം.എയും കഞ്ചാവ് ചെടികളും അടക്കം വൻ തോതിൽ ലഹരിയ്‌ക്കെതിരെ പോരാട്ടം നടത്തി കോട്ടയം എക്‌സൈസ് സംഘം. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അടക്കമുള്ള എക്‌സൈസ് സംഘങ്ങളാണ് ജില്ലയിൽ പറന്ന് നടന്ന് കഞ്ചാവ് മാഫിയയുടെ തലയറുക്കുന്നത്. എന്നാൽ, കഞ്ചാവ് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഓപ്പറേഷൻ തണ്ടറുമായി എക്‌സൈസ് സജീവമായതോടെ വിറളി പൂണ്ട ലഹരി മാഫിയ സംഘം ചില സോഷ്യൽ മീഡിയകളെ വിലയ്‌ക്കെടുത്ത് എക്‌സൈസിന്റെ മനോവീര്യം കെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ അടുത്തിടെ വമ്പൻ കേസുകളാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ നിന്നും കഞ്ചാവ് ചെടി പിടികൂടിയാണ് എക്‌സൈസ് സംഘം നടപടികൾ ശക്തമാക്കിയത്. തൊട്ടു പിന്നാലെ തന്നെ കോട്ടയം പാമ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലായ പാമ്പാടിക്കാരൻ ന്യൂസിന്റെ ഉടമ ജോവാൻ മധുമലയുടെ മകൻ ഇന്ദ്രജിത്തിനെ (21) എക്‌സൈസ് സംഘം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളുടെ പക്കൽ നിന്നും 1.500 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ജൂൺ ഏഴിനാണ് ഇന്ദ്രജിത്തിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇത്ര ദിവസം കഴിഞ്ഞിട്ടും ഈ പ്രതിയ്ക്ക് ജാമ്യം പോലും ലഭിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് കോട്ടയം നഗരത്തിൽ ടാറ്റു സ്റ്റുഡിയോ നടത്തുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്. തന്റെ സ്ഥാപനത്തിൽ വച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പാറമ്പുഴ സ്വദേശിയായ പ്രതിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തുടർന്ന് വാകത്താനം ക്ഷേത്രത്തിനുള്ളിൽ നിന്നും കഞ്ചാവ് ചെടിയും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഇന്നലെയാണ് ജില്ലയിൽ തുടർച്ചയായ രണ്ട് ഓപ്പറേഷനുകൾ എക്‌സൈസ് സംഘം നടത്തിയത്. മണർകാട് വീടിനുള്ളിൽ അഞ്ച് ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും വളർത്തിയ പ്രതിയെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. ഈ കേസിലെ പ്രതി രക്ഷപെട്ടെങ്കിലും കഞ്ചാവ് ഉപയോഗിച്ചിരുന്ന മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്ത് വരികയാണ്. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വൻ എം.ഡി.എം.എ വേട്ടനടത്തിയത്. കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാണ് എക്‌സൈസ് സംഘം 13 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പിടികൂടുകയും ചെയ്തു.
ഇത്തരത്തിൽ എക്‌സൈസ് സംഘം വ്യാപകമായി കഞ്ചാവും എം.ഡി.എം.എയും പിടികൂടി മുന്നേറുമ്പോൾ ലഹരി മാഫിയ സംഘവും അസ്വസ്ഥമായിട്ടുണ്ട്. പണം നൽകി വായക്കാരെ കണ്ടെത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി എക്‌സൈസിന്റെയും ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്ന വ്യാജ പ്രചാരണങ്ങളുമായി ഇപ്പോൾ മുന്നോട്ട് പോകുകയാണ് ഈ മാഫിയ സംഘം. എക്‌സൈസ് ഉദ്യോഗസ്ഥരെ കള്ളന്മാരാക്കി അഴിമതിക്കാർക്കും മയക്കുമരുന്ന് മാഫിയയ്ക്കും കുടപിടിക്കുന്ന രീതിയാണ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ചെയ്യുന്നത്. സ്വന്തം കുട്ടികൾ കഞ്ചാവിനും ലഹരിയ്ക്കും അടിമയാകുകയും, ഇവ വിൽപ്പന നടത്തുകയും ചെയ്യുന്നത് തടയാനാവാത്ത ചില മാതാപിതാക്കളും എക്‌സൈസിനെതിരെ വൈരാഗ്യ ബുദ്ധിയോടെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരുമെന്നും ഓപ്പറേഷൻ തൂഫാനിനും തണ്ടറിനും പിൻതുണ നൽകുമെന്നും ഈ പിതൃശൂന്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മനസിലാക്കിയാൽ നന്ന്…!!


