ഫോട്ടോ: അമ്പലപ്പുഴ പൊലീസ് കാറില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷം രൂപയോളം വില വരുന്ന ഹാൻസ് അടച്ചിട്ട മുറിയിൽ നിന്ന് പൊലീസ് പിടികൂടി.അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിന് എതിർവശമുള്ള കൊച്ചീത്തറ ബിൽഡിംഗിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പിടികൂടിയത്.കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത് ലാൽ രക്ഷപെട്ടു. ഇദ്ദേഹത്തിൻ്റെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി പുകയില ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്.ഒരു ചാക്കിൽ 50 വലിയ പാക്കറ്റ് ഹാൻസാണുള്ളത്. ഇത്തരത്തിൽ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ട് ചാക്കുലുമായിരുന്നു ഹാൻസുണ്ടായിരുന്നത്.ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളിൽ ഹാൻസുണ്ടായിരുന്നു. ഏകദേശം എട്ട് ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടികൂടിയത്.
നേരത്തെയും നിരോധിത പുകയില ഉൽപ്പന്നം വിറ്റ കേസിൽ പ്രതിയായ ആളാണ് രഞ്ജിത് ലാൽ. ഹാൻസ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ.എം, സബ് ഇൻസ്പെക്ടർ സജിമോൻ പി.പി, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അമൽ ചന്ദ്രൻ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ അബ്ദുൾ സലീം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി.ജി, സുരാജ്, റോബിൻസൺ, വിനിൽ , സിവിൽ പോലീസ് ഓഫീസർമാരായ അമ്പാടി കെ.എസ്, അരുൺകുമാർ എസ്, വിജിത്ത്, തൻസിം ജാഫർ, അഭിജിത്ത്, മഞ്ജു മത്തായി ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, ഹോം ഗാർഡ് ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


