കോട്ടയം: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.സി.എസ് അജയൻ(62) അന്തരിച്ചു. കെവിൻ കേസ് അടക്കമുള്ള നിരവധി കേസുകളിൽ സർക്കാർ ഭാഗം അഭിഭാഷകനായി പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ പ്രതിഭയായ അഭിഭാഷകനാണ് വിടപറയുന്നത്. മാസങ്ങളോളമായി അദ്ദേഹം അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിപിഎം പുതുപ്പള്ളി ഏരിയ കമ്മിറ്റി മുൻ അംഗമായിരുന്നു. മുതിർന്ന സിപിഎം നേതാവും സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പുതുപ്പള്ളി ചെങ്ങളക്കാട്ട് എം.കെ സുകുമാരന്റെ മകനാണ് ഇദ്ദേഹം. സംസ്‌കാരം നാളെ ഡിസംബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കെവിൻ കേസിലെ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചത് കൂടാതെ സൂര്യനെല്ലിക്കേസ്, പന്തളം കോളേജ് പീഡനക്കേസ് എന്നിവയിൽ സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോക്കേസിൽ കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് രാമൻപിള്ളയെ സഹായിക്കാൻ കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടിയും ഇദ്ദേഹം ഹാജരായിട്ടുണ്ട്. റിപ്പർ ചാക്കോ കേസ്, ഡിവൈഎസ്പി ഷാജി പ്രതിയായ പ്രവീൺ വധക്കേസ്, കടയനിക്കാട് ഗോപകുമാർ വധക്കേസ് തുടങ്ങിയ കേസുകളിലും ഇദ്ദേഹം പ്രതിഭാഗം അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. അമ്മ : ലീലാമ്മ. ഭാര്യ : സുജമോൾ (കുമരകം എസ്.കെ.എം സ്‌കൂൾ റിട്ട.പ്രഥമാധ്യാപിക.). മക്കൾ: അരവിന്ദ് അജയൻ (ഫിലിപ്‌സ് ബംഗളൂരു), ഗായത്രി അജയൻ (അയർലൻഡ്). മരുമകൾ: അക്ഷയ.
കോട്ടയത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.സി.എസ് അജയൻ അന്തരിച്ചു; വിടപറയുന്നത് കെവിൻ കേസ് അടക്കമുള്ള കേസുകളിൽ നിർണ്ണായക വിധി സമ്മാനിച്ച പ്രതിഭയായ അഭിഭാഷകൻ


