ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതില്‍ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെറ്റ എന്നത് പാവപ്പെട്ടവന്റെ ചെറ്റപ്പുരകളുടെയും ചെറ്റകുടിലുകളുടെയും പ്രതീകമാണ്. അത് അടിസ്ഥാന വർഗ്ഗത്തിന്റെ പുരയണ്.
തന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ മുഖ്യമന്ത്രി യഥാർത്ഥത്തില്‍ ആക്ഷേപിച്ചത് അടിസ്ഥാന വർഗ്ഗത്തെയാണെന്നും, ‘നീ പോടാ ചെറ്റേ’ എന്ന് സാധാരണക്കാരൻ വിളിക്കുന്നതുപോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലും ചാണകത്തിണ്ണയിലുമാണ് താൻ കഴിഞ്ഞതെന്നും അതുകൊണ്ടുതന്നെ ഈ വിളിയില്‍ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്ബലപ്പുഴയില്‍ നടന്ന യു.ഡി.എഫ് ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങള്‍ അറിയില്ലെന്നും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലെന്നും സുധാകരൻ വിമർശിച്ചു. താൻ മുഖ്യമന്ത്രിയെ വിമർശിക്കുമെങ്കിലും ഒരിക്കലും ചീത്ത പറയില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചെറ്റ എന്നല്ല, ഇനി ‘വറ്റ മത്സ്യം’ എന്ന് വിളിച്ചാലും താൻ തിരിച്ച് ചീത്ത പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയായി മുഖ്യമന്ത്രി ഒമ്ബത് തവണ മത്സരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തില്‍ നിന്നതുകൊണ്ടാണ് മുഖ്യമന്ത്രി ജയിച്ചതെന്നും ആലപ്പുഴ പോലെയല്ല കണ്ണൂരെന്നും അവിടെ ആര് നിന്നാലും ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. മരിക്കുന്നത് വരെ എ.കെ.ജി പാർലമെന്ററി മെമ്ബർ ആയിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, പാർലമെന്ററി വ്യാമോഹമെന്ന ആരോപണത്തെ തള്ളിക്കളഞ്ഞു.

