കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്നത്. ഇത്രയും കാലം തുടര്‍ന്നുവരുന്ന പിന്തുണ ഇത്തവണയും എല്‍ഡിഎഫിന് തന്നെ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും കൃത്യമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു. കേരളത്തിലെ നൂറില്‍പരം സീറ്റുകളില്‍ പിഡിപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഏത് മുന്നണിയെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലുള്ള സ്വാധീനമാണ് പിഡിപിക്കുള്ളത്. പിഡിപി ഏത് മുന്നണിക്ക് പിന്തുണ നല്‍കുന്നോ ആ മുന്നണി നൂറിനടുത്ത് സീറ്റുമായി ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പിഡിപിയുടെ പിന്തുണ വളരെ പ്രസക്തമാണ്. അപ്രകാരമുള്ള പിന്തുണ വളരെ കൃത്യമായി സ്വീകരിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നുനിന്ന് അവരുടെ വിജയത്തിന് വേണ്ടി പിഡിപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കും. സാധാരണ നിരുപാധിക പിന്തുണയാണ് നല്‍കാറുള്ളതെന്നും എന്നാല്‍ ഇത്തവണ ചര്‍ച്ച നടത്തി ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നും പിഡിപി ഭാരവാഹികള്‍ പറഞ്ഞു. പാര്‍ട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നില്ല, എന്നാല്‍ മത്സരിക്കുന്നില്ലെങ്കിലും പുതിയൊരു ഗവണ്‍മെന്റ് രൂപികരിക്കുന്ന സാഹചര്യമുണ്ടാവുമ്ബോള്‍ ഒരു സഖ്യകക്ഷിക്ക് നല്‍കുന്ന പരിഗണന പിഡിപിക്കും ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വര്‍ഗീയ-വിദ്വേഷ രാഷ്ട്രീയം ഫണം വിടര്‍ത്തിയാടുന്ന ഇന്ത്യന്‍ സാഹചര്യത്തിന്റെ തനിപ്പകര്‍പ്പായി മതേതര കേരളത്തിന്റെ രാഷ്ട്രീയഭൂമികയേയും മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ -ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര കേരളത്തിന്റെ നിലനില്‍പ്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉത്തരേന്ത്യന്‍ മോഡലില്‍ അധികാരത്തിലെത്താനും അജണ്ടകള്‍ തയ്യാറാക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ആരോപണങ്ങളുടെ പ്രചാരകരായി മാറുന്നതിലൂടെ ഇടത് വിരുദ്ധതയുടെ ഗുണഭോക്താക്കളായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരാതരം പോലെ വര്‍ഗീയതയെ താലോലിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.

