ന്യൂഡൽഹി :പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) തലവനാണെന്ന് വിശ്വസിപ്പിച്ചാണ് 32കാരനായ കരോള്‍ ബാഗ് സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്തത്.2019 ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13ന് അജ്ഞാത നമ്പറുകളിൽ നിന്ന് നിരവധി ഫോൺകോളുകളാണ് യുവാവിന് ലഭിച്ചത്. കശ്മീരിൽ തന്റെ പേരിൽ തുറന്ന ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തതായി കോളർമാർ അവകാശപ്പെട്ടു. ആ അക്കൗണ്ട് തന്റെ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, വിഷയം രഹസ്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകാർ മുന്നറിയിപ്പ് നൽകിയതായും പരാതിയിൽ പറയുന്നു.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തി പ്രതികൾ യുവാവിനെ പണം നൽകാൻ സമ്മർദ്ദത്തിലാക്കി. “നിന്റെ പേരിലുള്ള അക്കൗണ്ടിലെ പണം നിയമവിധേയമാക്കാൻ മുൻകൂർ പണം ട്രാൻസ്ഫർ ചെയ്യണം” എന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതോടെ ഭയപ്പെട്ട യുവാവ് ബാങ്ക് അക്കൗണ്ടിലൂടെ 8.9 ലക്ഷം രൂപയും ഓൺലൈൻ പേയ്‌മെന്റ് ആപ്പിലൂടെ 77,000 രൂപയും പ്രതികൾ പറഞ്ഞ യുപിഐ ഐഡിയിലേക്ക് ട്രാൻസ്ഫർ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.ഇതേ രീതിയിൽ നേരത്തെ “ഡിജിറ്റൽ അറസ്റ്റ്” തട്ടിപ്പിൽ സൗത്ത് ഡല്‍ഹിയിലെ 78 വയസ്സുള്ള വിരമിച്ച ബാങ്കർക്ക് 23 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ധനസഹായം നല്‍കിയെന്ന പേരിലാണ് അന്ന് തട്ടിപ്പ് നടന്നത്.


