തിരുവനന്തപുരം: തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുല്‍ (26) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി.യില്‍ റിസർച്ച് വിദ്യാർത്ഥിയാണ് അതുല്‍. അപകടത്തില്‍ പരിക്കേറ്റ അതുലിന്റെ അമ്മ ജിഷ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെ തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. അമ്മയെ സ്കൂട്ടറിന്റെ പിന്നിലിരുത്തി തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജംഗ്ഷനില്‍ നിന്നും വരികയായിരുന്നു അതുല്‍. ഈ സമയം പെട്ടെന്ന് ഒരു തെരുവുനായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു.
നായയുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അതുലിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതുലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മ ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട അതുല്‍ കോഴിക്കോട് സ്വദേശിയാണെങ്കിലും വി.എസ്.എസ്.സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്നു.


