കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി എൻ.എസ്. സുനിൽ കുമാർ അഥവാ പൾസർ സുനിക്കും, മറ്റ് അഞ്ച് പ്രതികൾക്കും ശിക്ഷ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറയും. തൃശൂരിലെ വിയ്യൂർ ജയിലിൽ നിന്നാണ് പ്രതികളെ ജില്ലാ കോടതി സമുച്ചയത്തിലേക്ക് കൊണ്ടുവരുന്നത്.2024 ജൂണിൽ പത്താം തവണയും പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി “പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ല, സഹായിക്കുന്ന തിരശീലയ്ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് വ്യക്തം” എന്ന് നിരീക്ഷിച്ചിരുന്നു. ഓരോ അപേക്ഷക്കും വ്യത്യസ്ത അഭിഭാഷകരെ നിയോഗിക്കാൻ കഴിയുന്നത് പ്രതിയുടെ സാമ്പത്തിക ശേഷി തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും, നിരവധി തവണ അപേക്ഷ തള്ളിയ ശേഷം 2024 സെപ്റ്റംബറിൽ സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചു. ഏഴ് വർഷങ്ങള്ക്ക് ശേഷം പുറത്തിറങ്ങിയ സുനിയുടെ പൊതുവേദികളിലേക്കുള്ള യാത്രകൾ ആഡംബര വാഹനങ്ങൾ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ഡിസംബർ 8ന് വിധി കേൾക്കാനെത്തിയത് കിയ കാർണിവലിലായിരുന്നു. എന്നാൽ നാളെ ശിക്ഷ കേൾക്കാനെത്തുക പൊലീസ് ബസിലായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ സുനിക്കും, മാർട്ടിൻ ആന്റണിയടക്കമുള്ള മറ്റു അഞ്ചു പ്രതികൾക്കും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടിൽ ജനിച്ച സുനി ചെറുപ്പം മുതൽ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി പല കേസുകളിലും ഇയാൾ സന്നിഹിതനായിരുന്നു. സിനിമാ മേഖലയിലെ വിവിധ നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പമുള്ള ഡ്രൈവർ ജോലി വഴിയാണ് സുനിക്ക് പിന്നീടുള്ള ബന്ധങ്ങൾ വളർന്നത്.
പൾസർ ബൈക്കുകളോടുള്ള അതിയായ ഇഷ്ടവും അവ മോഷ്ടിക്കുന്ന ശീലവും ചേർന്നാണ് ‘പൾസർ സുനി’ എന്നു പേരെടുത്തത്.2017 ഫെബ്രുവരി 17ന് നടന്ന ആക്രമണദിവസം തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് നടിയെ കൊണ്ട് പോകാൻ നിയോഗിക്കപ്പെട്ടത് സുനിയെയായിരുന്നു. എന്നാൽ “രണ്ട് ദിവസം ജോലിയില്ല”യെന്ന് പറഞ്ഞ് സുനി മാറിനിന്നു പകരം ഡ്രൈവറായി മാർട്ടിൻ ആന്റണിയെ നിയോഗിക്കുകയായിരുന്നു. ഗൂഢാലോചനയിൽ ഒത്തൊരുമിച്ചുണ്ടാക്കിയ ആക്രമണമാണെന്ന് കോടതിയുടെ കുറ്റക്കാരാക്കൽ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബി.മണികണ്ഠൻ, വി.പി.സജീഷ്, ‘വടിവാൾ’ സലിം, പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. ഇവരുടെ ഗൂഢാലോചനയുടെ ആഴവും സൂക്ഷ്മതയും സംബന്ധിച്ച വിശദാംശങ്ങൾ നാളത്തെ ശിക്ഷ വിധിയിലൂടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.


