കോട്ടയം: കഞ്ചാവ് കച്ചവടവും മോഷണവും അടക്കം നിരവധി ക്രിമിനൽക്കേലസുകളിൽ പ്രതിയായ പനച്ചിക്കാട് സ്വദേശിയ്ക്ക് എതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പനച്ചിക്കാട് വില്ലേജിൽ ചാന്നാനിക്കാട് കരയിൽ ചാന്നാനിക്കാട്, ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രന്റെ മകനായ ശശികുമാറിനെ (അജയൻ – 49)തിരെയാണ് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിൻ്റെ റിപ്പോർട്ട് അനുസരിച്ച് കാപ്പ ചുമത്തിയത്. കാപ്പ പ്രകാരം ഇയാളെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് ജൂലൈ 21-ന് നടപ്പാക്കി.
ഉത്തരവ് പ്രകാരം 2026 ജൂലൈ 21 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ അജയന് പ്രവേശിക്കാൻ കഴിയില്ല. ഉത്തരവിന്റെ കാലയളവിൽ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


