ലഖ്‌നൗ: പന്തിനെയും സംഘത്തെയും ഗ്രിൽ ചെയ്‌തെടുത്ത് ജോസേട്ടനും ഗില്ലും. ആദ്യം ബൗളിംങിലൂടെ പിടിച്ചു കെട്ടിയ ശേഷം ക്ലാസിക്ക് ഇന്നിംങ്‌സുകളിലൂടെ ഗുജറാത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഒടുവിൽ എട്ടു പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 165 എന്ന വിജയലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംങിന് ഇറങ്ങിയ ലഖ്‌നൗവിന് 14 ൽ നിൽക്കെ തന്നെ മാർഷിനെ നഷ്ടമായി. നാലു പന്തിൽ 11 റൺ എടുത്ത മാർഷിനെ റബാഡയുടെ പന്തിൽ ഗില്ലാണ് പിടിച്ചത്. 45 ൽ റിഷഭ് പന്തിനെ പുറത്താക്കിയ സിറാജ് വീണ്ടും ഗുജറാത്തിനെ മുന്നിൽ എത്തിച്ചു. 18 റൺ മാത്രമായിരുന്നു പന്തിന്റെ സംഭാവന. മികച്ച കളി കളിച്ച മാക്രം 69 ൽ വീണതോടെയാണ് ടീമിന്റെ താളം നഷ്ടമായത്. 6.6 ഓവറിൽ 69 റൺ എടുത്ത ലഖ്‌നൗവിന് വേണ്ടി 21 പന്തിൽ 30 റണ്ണാണ് മാക്രം എടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
74 ൽ ആയുഷ് ബദോണിയെ (9) പ്രസിദ് കൃഷ്ണ പുറത്താക്കി. നിക്കോളാസ് പൂരാൻ (19) നൂറ് കടന്നതിനു പിന്നാലെ പുറത്തായത് ലഖ്‌നൗവിന് വീണ്ടും തിരിച്ചടിയായി. 118 ൽ അബ്ദുൾ സമദ്(18) കൂടി പുറത്തായതോടെ എങ്ങിനെ എങ്കിലും 20 ഓവർ തികയ്ക്കണമെന്ന സ്ഥിതിയിലേയ്ക്ക് എത്തി ലഖ്‌നൗ. 131 ൽ മുകുൾ ചൗധുരിയും (18) , 157 ൽ ലിൻഡെയും (16) പുറത്തായത് ലഖ്‌നൗവിന്റെ സ്‌കോറിംങിനെ പ്രതികൂലമായി ബാധിച്ചു. 12 റണ്ണുമായി ഷമിയും, നാലു റണ്ണുമായി ആവേശ് ഖാനും പുറത്താകാതെ നിന്നു. പ്രസിദ് കൃഷ്ണ നാലും, അശോക് ശർമ്മ രണ്ടും റബാൻഡയും ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഗുജറാത്തിനായി മികച്ച തുടക്കമാണ് സുദർശനും (15), ഗില്ലും (56) ചേർന്ന് നൽകിയത്. ഓപ്പണിംങ് കൂട്ടുകെട്ടിൽ 45 റണ്ണാണ് രണ്ട് പേരും ചേർന്ന് അടിച്ചെടുത്തത്. സായ് പുറത്തായതിനു പിന്നാലെ കളത്തിലെത്തിയ ജോസ് ബട്‌ലർ കളിയുടെ വേഗം കൂട്ടി. 37 പന്തിൽ 60 റണ്ണെടുത്ത ബട്‌ലറാണ് അതിവേഗം ഗുജറാത്തിനെ നയിച്ചത്. സ്‌കോർ 129 ൽ നിൽക്കെ ഗില്ലിനെ പ്രിൻസ് യാദവും, 135 ൽ ബട്‌ലറെ ഷമിയും പുറത്താക്കിയെങ്കിലും ഗുജറാത്തിന്റെ വിജയത്തെ തടയാൻ ഇതിന് സാധിച്ചില്ല. 13 പന്തിൽ 21 റണ്ണെടുത്ത വാഷിംങ്ടൺ സുന്ദറും, എട്ട് പന്തിൽ 10 റണ്ണുമായി തിവാത്തിയതും ചേർന്ന് കളി കൈപ്പിടിയിലാക്കി.

