ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അപൂർവവും നാടകീയവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇന്ത്യ വിജയിച്ചിട്ടും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങാനില്ലെന്ന ഇന്ത്യയുടെ നിലപാടാണ് വിവാദത്തിന് തുടക്കമായത്.സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ വ്യക്തിഗത പുരസ്കാരങ്ങൾ മാത്രം സ്വീകരിച്ചു. ടീമിനുവേണ്ടിയുള്ള കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യ വിസമ്മതിച്ചതോടെ, അവതാരകനായ സൈമൺ ഡൂൽ അത് പൊതുവിൽ വ്യക്തമാക്കി. തുടർന്ന്, നഖ്വിയടക്കമുള്ള എസിസി ഉദ്യോഗസ്ഥർ വേദി വിട്ടു. പിന്നീട് ഒരാൾ ട്രോഫി എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവങ്ങൾ കൂടുതൽ വിവാദമായത്. അവസാനമായി നഖ്വി തന്നെ ട്രോഫിയും മെഡലുകളും സഹിതം സ്റ്റേഡിയം വിടുന്നത് ക്യാമറകൾ പതിച്ചു.
ഇതിനിടെ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതികരണത്തോടാണ് നഖ്വി കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.”കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ ഇന്ത്യയുടെ വിജയം. നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ” എന്നായിരുന്നു മോദിയുടെ കുറിപ്പ്.ഇതിന് മറുപടിയായി, “യുദ്ധമാണ് നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോൽ എങ്കിൽ, പാകിസ്ഥാനിൽ നിന്നേറ്റ പരാജയങ്ങൾ ചരിത്രം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മത്സരത്തിനും ആ സത്യം മാറ്റിയെഴുതാനാവില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധത്തെ കായികരംഗത്തേക്ക് വലിച്ചിഴക്കുന്നത് നിരാശയെ വെളിവാക്കുകയും കളിയുടെ യഥാർത്ഥ അന്തസ്സത്തയെ അപമാനിക്കുകയും ചെയ്യുന്നു” – എന്ന് നഖ്വി എക്സിൽ കുറിച്ചു.ട്രോഫി സംഭവം അന്താരാഷ്ട്ര തലത്തിലും വ്യാപകമായ ചർച്ചകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. നഖ്വിയുടെ നടപടിക്കെതിരെ ബി.സി.സി.ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

