വീണ്ടും കിടിലൻ അടിയുമായി വൈദവ് : ഇക്കുറി അടിച്ച് പറപ്പിച്ചത് പാക്കിസ്ഥാനെ

ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 ടൂല്‍ണമെന്റില്‍ വീണ്ടുമൊരു ഇടിവെട്ട് ഇന്നിങ്‌സുമായി കൈയടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ എയുടെ കൗമാര താരം വൈഭവ് സൂര്യവംശി.ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പ് ബി പോരാട്ടത്തിലായിരുന്നു വൈഭവിന്റെ തീപ്പൊരി ഇന്നിങ്‌സ്.
സീനിയര്‍ ടീമിനായി കളിക്കാന്‍ താന്‍ ഇപ്പോള്‍ തന്നെ പൂര്‍ണ സജ്ജനായി കഴിഞ്ഞെന്നും 14കാരന്‍ ഈ കളിയിലൂടെ വീണ്ടും തെളിയിച്ചു. നേരത്തേ യുഎഇക്കെതിരായ ആദ്യ. കളിയില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ ഹീറോയാവാന്‍ വൈഭവിനായിരുന്നു.
പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ വൈഭവ് സൂര്യവംശി 160.71 സ്‌ട്രൈക്ക് റേറ്റില്‍ 45 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. വെറും 28 ബോളുകളിലാണിത്. അഞ്ചു ഫോറും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും. ടീമിന്റെ ടോപ്‌കോററും ഇടംകൈയന്‍ ബാറ്റര്‍ തന്നെയാണ്.
ആദ്യ കളിയിലേതു പോലെ വലിയൊരു ഇന്നിങ്‌സിനായി ക്രീസില്‍ സെറ്റായി നില്‍ക്കവെയാണ് വൈഭവ് പുറത്തായത്. സൂഫിയാന്‍ മുഖ്വീമെറിഞ്ഞ 10ാമത്തെ ഓവറിലായിരുന്നു ഇത്. ഈ ഓവറിലെ ആദ്യ ബോള്‍ ലോങ് ഓണിലൂടെ ഫോറിലേക്കു പായിച്ചാണ് വൈഭവ് തുടങ്ങിയത്.
തൊട്ടടുത്ത ബോള്‍ ലോങ് ഓഫിനു മുകളിലൂടെ മിന്നല്‍ വേഗതയില്‍ സിക്‌സറിലേക്കു പറന്നു. അടുത്ത ബോളില്‍ റണ്ണില്ല. നാലാമത്തെ ബോളില്‍ സിക്‌സറടിച്ച്‌ ഫിഫ്റ്റി തികയ്ക്കാനായിരുന്നു വൈഭവിന്റെ പ്ലാന്‍. പക്ഷെ കണക്കുകൂട്ടല്‍ ചെറുതായി പിഴച്ചു. സിക്‌സറിനു തുനിഞ്ഞ വൈഭവിനെ ബൗണ്ടറി ലൈനിനു തൊട്ടരികെ മുഹമ്മദ് ഫയ്ഖ് പിടികൂടുകയായിരുന്നു.
നേരത്തേ യുഎഇയുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ വെറും 32 ബോളില്‍ വൈഭവ് സെഞ്ച്വറി കുറിച്ചിരുന്നു. 42 ബോളില്‍ താരം വാരിക്കൂട്ടിയത് 144 റണ്‍സായിരുന്നു. 342.86 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. 15 കൂറ്റന്‍ സിക്‌സറും 11 ഫോറുകളുള്‍പ്പെട്ടതായിരുന്നു വൈഭവിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം.
പാകിസ്താന്‍ എയുമായുള്ള പോരാട്ടത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം പിന്നീട് ഇന്ത്യന്‍ എ ടീമിനു വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 20 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യക്കായില്ല. 19 ഓവറില്‍ വെറും 136 റണ്‍സിനു ജിതേഷ് ശര്‍മ നയിച്ച ഇന്ത്യ ഓള്‍ഔട്ടായി.
വൈഭവ് സൂര്യവംശിയെ മാറ്റി നിര്‍ത്തിയാല്‍ വൈസ് ക്യാപ്റ്റന്‍ നമാന്‍ ധിറാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. പിന്നീട് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. പ്രിയാന്‍ഷ് ആര്യ (10), ജിതേഷ് (5), നെഹാല്‍ വദേര (8), അശുതോഷ് ശര്‍മ (0). രമണ്‍ദീപ് സിങ് (11), ഹര്‍ഷ ദുബെ (19) എന്നിവരെല്ലാം നിരാശപ്പെടുത്തി.

Advertisements

Hot Topics

Related Articles