ആലപ്പുഴ: പി.എസ്.സി ചോദ്യക്കടലാസ് മാറിനൽകി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നാലുപേർക്കെതിരെ നടപടിയുണ്ടാകും. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു പി.എസ്.സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് വകുപ്പുലതല നടപടിയെടുക്കുക. വിവിധ കമ്പനി കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്) പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെത്തുടർന്ന് റദ്ദാക്കിയത്.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്ററിലാണ് പേപ്പർ മാറി നൽകിയത്. സെന്ററിന്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പൽ, അസി. സൂപ്രണ്ടുമാരായ രണ്ട് അധ്യാപകർ, അഡീഷനൽ ചീഫ് സൂപ്രണ്ടായ പി.എസ്.സിയിലെ പഴ്സനൽ അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് നടപടിക്ക് സാധ്യത. പരീക്ഷയുടെ ഒരുമണിക്കൂർ മുമ്പ് മാത്രമാണ് ചോദ്യക്കടലാസുകൾ പി.എസ്.സി സ്കൂളിലെത്തിക്കുന്നത്. ചീഫ് സൂപ്രണ്ടായ പ്രിൻസിപ്പലിന്റെ കൈവശമാണ് ചോദ്യക്കടലാസുകൾ എൽപ്പിക്കുക.
രാവിലെ നൽകേണ്ട ചോദ്യങ്ങളടങ്ങിയ ബ്രൗൺ കവറിന് പുറത്ത് എഫ്.എൻ(ഫോർ നൂൺ) എന്നും ഉച്ചക്കുള്ള ചോദ്യങ്ങളുടെ പച്ചക്കവറിനു പുറത്ത് എ.എൻ (ആഫ്റ്റർ നൂൺ) എന്നും വലുതായി എഴുതിയിട്ടുണ്ടായിരുന്നു. പരീക്ഷക്ക് 15 മിനിറ്റ് മുമ്പ് ചീഫ് സൂപ്രണ്ടാണ് കവറിന് പുറത്ത് ഒപ്പിട്ട ശേഷം ചോദ്യക്കടലാസുകൾ പുറത്തെടുക്കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻവിജിലേറ്റർമാരും അസി. സൂപ്രണ്ടുമാരുമായ രണ്ട് അധ്യാപകരും സാക്ഷികളായി ഒപ്പിടണം. ഇതേസമയം പി.എസ്.സിയിലെ ഒരു ഉദ്യോഗസ്ഥൻ സെന്ററിലെത്തുകയും പരീക്ഷഹാളുകൾ പരിശോധിക്കുകയും ചെയ്യും.
ഈ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് കവർ പൊട്ടിക്കേണ്ടത്. ചോദ്യക്കടലാസുകൾ മാറി പൊട്ടിച്ചപ്പോൾ പി.എസ്.സി ഉദ്യോഗസ്ഥൻ ഹാളുകൾ പരിശോധിക്കുകയായിരുന്നുവെന്നാണ് പി.എസ്.സി വിശദീകരണം. എന്നാൽ ഈ ഉദ്യോഗസ്ഥനും സാക്ഷികളായി ഒപ്പിട്ട രണ്ട് അധ്യാപകർക്കും പ്രിൻസിപ്പലിനും എതിരെയാകും നടപടി വരിക.
വിതരണം ചെയ്ത പേപ്പറുകളിൽ നിന്ന് മാറിപ്പോയത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ മറ്റ് ഇൻവിജിലേറ്റർമാർക്കെതിരെ നടപടി വരാൻ സാധ്യതയില്ല. ഇവരോട് വിശദീകരണം തേടിയേക്കും. 10 ഹാളുകളിലായി 200 വിദ്യാർഥികളാണ് ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ ഈ സെന്ററിൽ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 166 പേരാണ് പരീക്ഷക്ക് ഹാജരായത്. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച ഈ 166 പേർക്കും പുനഃപരീക്ഷ നടത്തുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്.


