കൊച്ചി: ശബരിമല സന്നിധാനത്ത് ആഴിയിലിടാനെന്ന പേരിൽ ഭക്തരിയിൽ നിന്നും നെയ്‌ത്തേങ്ങാ ശേഖരിച്ച് മറിച്ചു വിൽക്കുന്ന വൻ മാഫിയ സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം മാസ പൂജക്കാലത്ത് ശേഖരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ചിന്റെ നിർണ്ണായക ഇടപെടൽ. സീസൺ സമയത്ത് മൂന്നരക്കോടി രൂപയിലേറെ നടക്കുന്ന അനധികൃത ഇടപാടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടപെടലോടെ പൊളിഞ്ഞത്.
ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരിൽ നിന്നും നെയ് തേങ്ങ ആഴിയിൽ ഇടാനെന്ന പേരിൽ ശേഖരിക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നതായി മാസപൂജയ്ക്കായി ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. സന്നിധാനത്തിനു സമീപം നെയ്‌ത്തേങ്ങ ഉടച്ച ശേഷം അഭിഷേകത്തിനായി നെയ് കൊണ്ടു പോകുന്ന ഭക്തർ തേങ്ങ ആഴിയിൽ ഇടുകയാണ് പതിവ്. എന്നാൽ, ഇത്തരത്തിൽ തേങ്ങ ആഴിയിൽ ഇടാനായി പോകുന്ന ഭക്തരിൽ നിന്നും നെയ്‌ത്തേങ്ങളുടെ കഷ്ണങ്ങൾ ശേഖരിക്കുന്ന മാഫിയ സംഘം സന്നിധാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ സൗജന്യമായി ശേഖരിക്കുന്ന നെയ്‌ത്തേങ്ങ കിലോയ്ക്ക് നിശ്ചിത തുക നിശ്ചയിച്ച് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. ഇത് വഴി സീസൺ സമയത്ത് അനധികൃതമായി മൂന്നു കോടി രൂപയുടെ വരെ ഇടപാടുകൾ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നും തേങ്ങ ശേഖരിക്കുന്നതിനു ലൈസൻസ് എടുത്ത കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്നവരാണ് ഇത്തരത്തിൽ അനധികൃതമായി തേങ്ങകൾ ശേഖരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന തേങ്ങകൾ അനധികൃതമായി കൊപ്രാക്കളത്തിൽ നിക്ഷേപിച്ചതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇത് ദേവസ്വം വിജിലൻസിനു കൈമാറി. തുടർന്ന്, ദേവസ്വം വിജിലൻസ് സംഘം റിപ്പോർട്ട് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിനു കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ സ്വമേധയാ നടപടിയെടുത്ത ദേവസ്വം ബഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ വിയും, കെ.വി ജയകുമാറുമാണ് ദേവസ്വം ബോർഡിനും സർക്കാരിനും നിർദേശം നൽകിയത്.


