കൊല്ലം : സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി സിറ്റി പൊലീസ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ തുടർന്ന സാഹചര്യത്തിലാണ് കടുത്ത നടപടി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയില്‍ ചിക്കു (30), രഞ്ജിത്ത് (34), നൗഫാൻ (28), ജെറി (37) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലത ഐപിഎസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസ് ഐഎഎസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്.
തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന ചിക്കു ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചിരുന്നു. ജനുവരി 9 ന് പട്ടാപ്പകല്‍ കൊല്ലം നാലാം അഡീഷണല്‍ സെഷൻസ് കോടതി വരാന്തയില്‍ വച്ച് കരുനാഗപ്പള്ളി സ്വദേശി രാഹുലിനെ അക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊട്ടിയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, കൊട്ടിയം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ രജിസ്റ്റർ ചെയ്യ്ത എട്ടോളം കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. 2023 മുതലുള്ള 3 കേസുകള്‍ പരിഗണിച്ചാണ് ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കലിന് ഉത്തരവായത്. 2016 മുതല്‍ കൊട്ടിയം, കൊല്ലം ഈസ്റ്റ്, പാറശാല എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് നൗഫാൻ. ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ 2022 മുതല്‍ രജിസ്റ്റർ ചെയ്യ്ത ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജെറി. വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

