കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സ്വർണമാല പൊട്ടിച്ചെടുത്തു; പത്തനംതിട്ട ചിറ്റാർ സ്വദേശി പൊലീസ് പിടിയിലായി 

കാഞ്ഞിരപ്പള്ളി: റോഡിൽ സൈക്കിൾ ചവിട്ടി കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചിറ്റാർ വില്ലേജിലെ മണക്കയം പുത്തൻപറമ്പിൽ ഹൗസിൽഷാജി തോമസ് (48) അഥവാ അച്ചായി ഷാജിയാണ് പിടിയിലായത്. ഏപ്രിൽ ഒന്ന്  വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മാതാപിതാക്കളും കൂട്ടുകാരുമൊത്ത് റോഡിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് നീല സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം വിവരങ്ങൾ ചോദിച്ചറിയുകയും, കുട്ടിയുടെ കഴുത്തിലുള്ള മാല ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തി മാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. 

Advertisements

സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയിലാണ്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടൊപ്പം ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടർ മാർച്ച് മാസം ആദ്യം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ എത്തി വാഹനം ഉപേക്ഷിച്ച് ഒരു ലോറിയിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് കേരളത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുമളിയിൽ വെച്ച് പോലീസ് പിന്തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ പ്രതി അക്രമാസക്തനായി പെരുമാറിയതിനാൽ ബലംപ്രയോഗിച്ച് കീഴടക്കേണ്ടി വന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി ഏകദേശം 25ഓളം മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഷാജി തോമസ്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർന്നെടുത്ത സ്വർണ്ണമാല കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺ, പാലാ ഡിവൈഎസ്പി സദൻ, കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ ഷിജു എസ്.എസ്., ഗോകുൽ ഗോപൻ എന്നിവരുടേയും ക്രൈം  സ്ക്വാഡ് അംഗങ്ങളായ ജോബി രഞ്ജിത്ത്, ജോഷി പി.രംഗനാഥൻ , 

എ.എസ്.ഐ പ്രദീപ്, ജോഷി സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനിത് , സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, ഷിഹാബുദിൻ, രാഹുൽ ,വൈശാഖ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.ഐ അരുൺ  ഡെൻസാഫ് എസ്.ഐ സുനേഖ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

Hot Topics

Related Articles