കോട്ടയം : തിരുവഞ്ചൂരിലെ ആഭിചാര കേസ്സിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളിൽ ഉള്ള ആറാമത്തെയാളെക്കുറിച്ചും അന്വേഷിക്കും. അതേസമയം കേസിലെ പ്രതികളായ അഖിലിന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
കോട്ടയം തിരുവഞ്ചൂരിൽ യുവതിയെ ആഭിചാരത്തിന് വിധേയമാക്കുകയും ഇതിനിടെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. യുവതിയുടെ ഭർത്താവ് അഖിൽ ദാസ്, അഖിലിന്റെ പിതാവ് ദാസ്, അഭിചാരം നടത്തിയ പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായാണ് അപേക്ഷ നൽകുന്നത്. 2 ദിവസത്തേയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. കേസിൽ ഇവരെ കൂടാതെ അഖിലിന്റെ സഹോദരി, അമ്മ എന്നിവരും പ്രതികളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒളിവിൽ കഴിയുന്ന ഇരുവർക്കുമായി ഊർജിതമായ അന്വേഷണം നടന്നു വരികയാണ്. കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. യുവതിയുടെ ഭർത്താവ് അഖിലിന്റെ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങളിൽ നിലവിലെ 5 പ്രതികളെ കൂടാതെ ഒരാൾ കൂടി ഉണ്ട്.
ഇത് ആരെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഇയാളെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. അഭിചാര ക്രിയ നടത്തിയ പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശിയായ ശിവദാസിന്റെ പശ്ചാത്തലവും പോലീസ് അന്വേഷിച്ചു വരികയാണ്.


