കണ്ണൂർ :ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ണൂർ സ്വദേശിനിയും ചലച്ചിത്രനടിയുമായ സനുഷ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.കാറോടിച്ചു വരികയായിരുന്നു സനുഷ. അപ്പോൾ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഒരു സ്വകാര്യ ബസ് കാറിന് മുന്നിലൂടെ കുറുകെ കയറ്റിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ബസ് ജീവനക്കാർ നടിയോടു വാക്കേറ്റം നടത്തുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.സംഭവത്തെ തുടർന്ന് സനുഷ പിതാവ് സന്തോഷിനൊപ്പം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തി. അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും അവർ കാറിൽ നിന്നുമാണ് കാത്തിരുന്നത്.
കറുപ്പ് പാന്റ്, വെള്ള ഷർട്ട്, വെള്ള തൊപ്പി, മാസ്ക് എന്നിവ ധരിച്ചെത്തിയ സനുഷ ഫോട്ടോഗ്രാഫർമാരിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറി.സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരിയുടെ സാന്നിധ്യത്തിൽ ബസ് ജീവനക്കാരെ വിളിപ്പിച്ച ശേഷം വിഷയത്തിൽ അന്ന് രാത്രി തന്നെ ഒത്തുതീർപ്പാക്കുകയായിരുന്നു. നടിയുടെ അപ്രതീക്ഷിത സാന്നിധ്യം സ്റ്റേഷനിലുണ്ടായിരുന്നവർക്കും കൗതുകമായി.ലണ്ടനിലാണ് ഇപ്പോൾ സനുഷ കുടുംബസമേതം താമസം. മലയാള സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ബാലതാരമായി ശ്രദ്ധ നേടിയ സനുഷ പിന്നീട് നിരവധി സിനിമകളിൽ നായികയായും അഭിനയിച്ചു. ദിലീപിനൊപ്പം അഭിനയിച്ച മിസ്റ്റർ മരുമകൻ ആണ് അവസാനമായി അഭിനയിച്ച ചിത്രം.


