കയ്റോ:ഗാസ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഗാസ സമാധാന കരാറില്‍ ഇസ്രയേലും ഹമാസും അമേരിക്ക ഉള്‍പ്പെടെ മറ്റു നാല് രാജ്യങ്ങളും ഒപ്പുവച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായ അവസാനമായത്.ഇസ്രയേലിനെയും ഹമാസിനെയും കൂടാതെ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്. വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും ഉള്‍പ്പെടെയുള്ളവർ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.
ഈജിപ്റ്റിലെ ഷറം അല്‍ ഷൈഖില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയിലാണ് സമാധാന ഉച്ചകോടി നടന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നില്ല. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാലാണ് നെതന്യാഹു ഉച്ചകോടിയില്‍ നിന്നും വിട്ടുനിന്നത്.കരാർ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത് സാധ്യമാവാൻ 3,000 വർഷമെടുത്തെന്നും വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷറം അല്‍ ഷൈഖില്‍ തന്റെ പ്രസംഗം ആരംഭിച്ച ട്രംപ് കരാർ രേഖയില്‍ എന്താണുള്ളതെന്ന് വിശദീകരിക്കുകയാണ് ആദ്യം ചെയ്തത്. നിയമങ്ങളും നിയന്ത്രണങ്ങളും മറ്റു പല കാര്യങ്ങളുമടങ്ങിയ കരാർ രേഖ അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുത്തവർക്ക് മുന്നില്‍ അവതരിപ്പിച്ചു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവർ ഉച്ചകോടിയില്‍ പങ്കെടുത്തു.


