ന്യൂഡൽഹി:തെരുവ് നായ പ്രശ്നത്തിൽ സുപ്രീം കോടതി അസാധാരണ നീക്കവുമായി രംഗത്ത്. പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.സിറ്റി ഹൗണ്ട്സ് ബൈ സ്ട്രെയ്‌സ്, കിഡ്സ് പേ ദി പ്രൈസ് എന്ന പേരിൽ നേരത്തെ സ്വമേധയാ കേസെടുത്തിരുന്ന സുപ്രീം കോടതി, ഡൽഹിയിലെ തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട് നൽകിയ ഉത്തരവിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ പരിഗണിച്ച് കേസ് വീണ്ടും പരിശോധിക്കുകയായിരുന്നു.തെരുവ് നായ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിഛായയെ ബാധിക്കുന്നുവെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പശ്ചിമബംഗാൾ, തെലങ്കാന, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവ മാത്രമാണ് ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചതെന്നും, അതും രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സത്യവാങ്മൂലം സമർപ്പിക്കാൻ വീഴ്ച വരുത്തിയ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ 3-ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും, അതില്ലെങ്കിൽ പിഴയും മറ്റ് നടപടികളും നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എബിസി (Animal Birth Control) നിയമപ്രകാരം നടപടികൾ കൈക്കൊണ്ടതിനെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഓഗസ്റ്റ് 22-നകം എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ആ നിർദ്ദേശം പാലിച്ചില്ലെന്നും അവരുടെ പ്രതിനിധികൾ കോടതിയിൽ പോലും ഹാജരായില്ലെന്നും ബെഞ്ച് കണ്ടെത്തി. ഇതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 28-ന് സ്വമേധയാ കേസെടുത്തത്.
നേരത്തെ, വാക്സിനേഷൻ നൽകിയ നായകളെ തിരികെ വിടുന്നത് കടുപ്പമേറിയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 11-ലെ ഉത്തരവ് ഓഗസ്റ്റ് 22-ന് സ്റ്റേ ചെയ്തിരുന്നു. വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയ്ക്കുശേഷം നായകളെ അതേ സ്ഥലത്തേക്ക് തന്നെ തിരിച്ചുവിടണം എന്നും, പേവിഷബാധയുള്ളവ, രോഗം സംശയിക്കുന്നവ, ആക്രമണ സ്വഭാവമുള്ളവ എന്നിവയെ മാത്രമേ ഒഴിവാക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.തെരുവ് നായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ചും, അതിനായി പ്രത്യേകമായി നിയുക്ത സ്ഥലങ്ങൾ കണ്ടെത്തണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.


