തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രപ്രാധാന്യമുള്ള വലിയതുറ കടൽ പാലത്തിന്റെ പുനർനിർമ്മാണ പദ്ധതിക്ക് വീണ്ടും തിരിച്ചടി. കാലപ്പഴക്കം മൂലം അടച്ചിട്ടിരിക്കുന്ന പാലം നവീകരിക്കുന്നതിനായുള്ള കേരള മാരിടൈം ബോർഡിന്റെ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.പിപിപി മോഡലിൽ വലിയതുറ പാലം നവീകരിക്കുന്നതും 4.5 ഏക്കർ പ്രദേശം ഒരു മാരിടൈം-ഹെറിറ്റേജ് ടൂറിസം സോൺ ആക്കുന്നതുമായ പദ്ധതിക്കായി കേരള മാരിടൈം ബോർഡ് വിളിച്ച എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) അപേക്ഷയ്ക്ക് ഒരേയൊരു കമ്പനിയാണ് പ്രതികരിച്ചത്.
നിലവിലെ പ്രൊക്യൂർമെന്റ് നിയമങ്ങൾ പ്രകാരം ഒരു ടെൻഡറിൽ ഒറ്റ ബിഡ് മാത്രമുണ്ടെങ്കിൽ നടപടി മുന്നോട്ടുനടത്താൻ സാധിക്കില്ല. അതിനാൽ ബോർഡ് വീണ്ടും പുതിയ ടെൻഡർ വിളിക്കേണ്ട അവസ്ഥയിലാണ്.ഇത് പാലം പുനർനിർമ്മാണ നടപടികൾക്ക് വീണ്ടും കാലതാമസം ഉണ്ടാകാൻ ഇടയാക്കും. നേരത്തേ തന്നെ ഫണ്ടിന്റെ കുറവാണ് പദ്ധതിക്ക് പ്രധാന തടസ്സമായിരുന്നത്. ഐഐടി മദ്രാസിന്റെ റിപ്പോർട്ട് പ്രകാരം പാലം പുനർനിർമ്മിക്കാൻ ഏകദേശം 20 കോടി രൂപ ചെലവ് വരും. എന്നാൽ സംസ്ഥാന ബജറ്റിൽ ഇതിനായി നീക്കിവെച്ചിരിക്കുന്നത് 10 കോടി രൂപ മാത്രമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1956-ൽ നിർമ്മിച്ച 214 മീറ്റർ നീളമുള്ള വലിയതുറ പാലം, ഒരിക്കൽ മത്സ്യബന്ധനത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാനകേന്ദ്രമായിരുന്നു. ഇപ്പോൾ കടൽക്ഷോഭത്തിൽ തകർന്നു നിൽക്കുന്ന ഈ പാലം നഗരത്തിന്റെ ചരിത്രസ്മാരകമായി നിലനിൽക്കുന്നു. വിദഗ്ധർ അഭിപ്രായപ്പെടുന്നത്, വലിയതുറ പാലം പുനർനിർമ്മിതമായാൽ, അത് പുതിയൊരു ടൂറിസം ആകർഷണമായി മാറാനും പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സാധ്യതകൾ തുറക്കാനും കഴിയും എന്നതാണ്. പക്ഷേ, പദ്ധതിക്ക് കൂടുതൽ പങ്കാളിത്തവും നിക്ഷേപസഹായവും ലഭ്യമല്ലെങ്കിൽ ഇതിന്റെ പുരോഗതി തുടരുക സങ്കീർണ്ണമാകുമെന്നാണ് സൂചന.


