തിരുവനന്തപുരം:ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾക്ക് അടുത്തിടെ ശക്തമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, രാജ്യത്ത് നിലവിലുള്ള ടോൾ പിരിവ് സംവിധാനം ഒരുവർഷത്തിനുള്ളിൽ പൂർണ്ണമായി മാറ്റുന്നതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. ടോൾ പ്ലാസകളിൽ വാഹനങ്ങളെ നിർത്തി പിരിവ് നടത്തുന്നതിന് പകരം, യാത്ര തടസപ്പെടുത്താത്ത പുതിയ ഇലക്ട്രോണിക് സംവിധാനത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.
മന്ത്രിയുടെ വിവരമനുസരിച്ച്, പുതിയ സാങ്കേതിക സംവിധാനങ്ങൾ ഇപ്പോൾ രാജ്യത്തെ പത്ത് സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. ടോൾ പിരിക്കുന്നതിനായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യും നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC)യും ചേർന്ന് പുതിയ പ്രോഗ്രാം വികസിപ്പിച്ചിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ ആലോചിക്കുന്ന മറ്റൊരു പ്രധാന പദ്ധതി സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനമാണ്. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കി ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന രീതിയാണ് ഇത്. കൂടാതെ, വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് ടോൾ പിരിവ് നടത്തുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ട്.
നിലവിൽ രാജ്യത്ത് 4,500 ഹൈവേ പ്രോജക്ടുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും, ടോൾ പ്ലാസകളിൽ ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ ഇല്ലാതാക്കി, സുതാര്യവും വേഗത്തിലുള്ള ടോൾ ശേഖരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.


