മാനന്തവാടി :തിരുനെല്ലിയിലെ ഗവ. റെസിഡൻഷ്യൽ സ്കൂളിൽ ആദിവാസി വിദ്യാർത്ഥിനികളോട് നടക്കുന്ന അമാനുഷിക അവസ്ഥ പുറത്ത്. 127 പെൺകുട്ടികൾ മൂന്നു ക്ലാസ് മുറികളിലാണ് അന്തിയുറങ്ങുന്നത്. ഇത്രയും കുട്ടികൾക്ക് ഒരൊറ്റ ശുചിമുറി മാത്രമാണുള്ളതെന്നും ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് ഇവരെ ക്ലാസ് മുറികളിലേക്ക് മാറ്റിയതെന്നുമാണ് വിവരം.പൊതുമരാമത്ത് വകുപ്പ് അപകടസാധ്യതയുള്ളതായി രേഖപ്പെടുത്തിയ ഹോസ്റ്റൽ കെട്ടിടത്തിന് തൊട്ടടുത്താണ് ഇപ്പോഴും 257 കുട്ടികൾക്കും ക്ലാസുകൾ നടക്കുന്നത്. കെട്ടിടത്തിന്റെ ചുമരുകൾ പൊട്ടിവീണ അവസ്ഥയിലാണ് ഉള്ളത് .
മഴയെത്തുമ്പോൾ വെള്ളം കയറിയൊഴുകുന്ന മുറികളിലാണ് കുട്ടികൾ ഉറങ്ങുന്നത് .ജൂലൈയോടെ വിദ്യാർത്ഥികളെ കണ്ണൂർ ആറളത്തേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ആറളത്തെ കെട്ടിടത്തിൽ വൈദ്യുതി ബന്ധം ലഭിക്കാത്തതാണ് താമസം നീളാനുള്ള കാരണം എന്നാണ് അധികൃതർ പറയുന്നത്.വിദ്യാർത്ഥികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്കയുണ്ട് “കുട്ടികൾക്ക് ശരിയായ ഉറക്കവും ശുചിത്വ സൗകര്യവുമില്ല. രോഗവ്യാപനത്തിനും അപകടത്തിനും സാധ്യതയുണ്ട്” എന്നാണ് രക്ഷിതാക്കളുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിയായ ഒ.ആർ. കേളു പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്തിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കെതിരെ വീഴ്ചാരോപണവുമായി കുട്ടികളുടെ ക്ഷേമസംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.


