ന്യൂഡൽഹി :ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാർ റഷ്യൻ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചതായി അന്വേഷണത്തിൽ കൂടുതൽ സൂചനകൾ. ഡോ. മുസമ്മിൽ, ഡോ. ഷഹീൻ, ഡോ. അദീൽ, അമീർ എന്നിവരുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സാങ്കേതികമായ സ്ഫോടക വസ്തു നിർമ്മാണ ശൃംഖലയാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്.റഷ്യൻ അസോൾട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചത് ലക്നൗ ആസ്ഥാനമായ ഡോ. ഷഹീനാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്രീസർ ദുരുപയോഗം ചെയ്തത് ശക്തമായ ഐഇഡികൾ നിർമിക്കാൻ ആവശ്യമായ അസംസ്കൃത രാസവസ്തുക്കൾ സൂക്ഷിക്കുന്നതിനായിട്ടാണെന്നുമാണ് അന്വേഷണം വ്യക്തമാക്കുന്നത്.
ഡോ. ഷഹീൻ വഴി 5 ലക്ഷം രൂപയ്ക്ക് മുസമ്മിൽ റഷ്യൻ അസോൾട്ട് റൈഫിൾ വാങ്ങിയിരുന്നുവെന്നും പിന്നീട് ഡോ. അദീലിന്റെ ലോക്കറിൽ നിന്നാണ് ആ ആയുധം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഫരീദാബാദിൽനിന്ന് മുൻപ് തന്നെ മറ്റൊരു റഷ്യൻ എകെ ക്രിങ്കോവ് റൈഫിൾ, ചൈനീസ് സ്റ്റാർ പിസ്റ്റൾ, ബെററ്റ പിസ്റ്റൾ എന്നിവയും ഏകദേശം 2,900 കിലോ സ്ഫോടകവസ്തുക്കളുടെ അസംസ്കൃത ഘടകങ്ങളും പിടിച്ചെടുത്തിരുന്നു.പ്രതികൾ മൊത്തത്തിൽ സമാഹരിച്ച 26 ലക്ഷം രൂപയിൽ ഭൂരിഭാഗവും ഷഹീൻ വഴിയാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നത മൂലം അൽ ഫലാ യൂണിവേഴ്സിറ്റി പരിസരത്ത് പ്രതികൾ തമ്മിൽ തർക്കമുണ്ടായി. നിരവധി വിദ്യാർഥികൾ ഈ സംഭവത്തിന് സാക്ഷികളായതായി അന്വേഷണ വൃത്തങ്ങൾ പറയുന്നു.ജയ്ഷെ മുഹമ്മദിന്റെ കമാൻഡറായും 2019ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമർ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബിയുമായിത്തന്നെ പ്രതികൾക്ക് ബന്ധമുണ്ടായിരിക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ ജീവത്യാഗം ചെയ്തിരുന്നു.ഉമർ ഓൺലൈൻ വഴി ബോംബ് നിർമ്മാണ മാന്വലുകളും ട്യൂട്ടോറിയലുകളും പഠിക്കുകയും തുർക്കി സ്വദേശികളായ ഹാൻഡർമാരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
നൂഹിൽനിന്ന് രാസവസ്തുക്കൾ, ഡൽഹിയിലെ ഭഗീരഥ് പാലസിൽനിന്ന് ഇലക്ട്രോണിക് ഘടകങ്ങൾ, ഫരീദാബാദിലെ എൻഐടി മാർക്കറ്റിൽനിന്ന് അവശ്യ സാമഗ്രികൾ എന്നിവയും ഇയാൾ ശേഖരിച്ചതായും കണ്ടെത്തി. സ്ഫോടക മിശ്രിതം സംസ്കരിക്കാൻ ഉപയോഗിച്ച ഫ്രീസറാണ് പിന്നീട് അന്വേഷണത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.


