കോട്ടയം: പരിപ്പ് തൊള്ളായിരം ഷാപ്പിലെ ഭക്ഷ്യവിഷബാധയിൽ വില്ലനായത് തലക്കറിയെന്ന് ആരോപണം ഉയരുന്നു. ഷാപ്പിൽ നിന്നും ഭക്ഷണം കഴിഞ്ഞ നാലു പേരിൽ കുമരകം സ്വദേശിയായ ഒരാളാണ് ഇന്ന് രാവിലെ മരിച്ചത്. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാ(39)ണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചതെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. ഇവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തുടർന്ന് കോട്ടയം കുമരകത്തെ എസ്.എച്ച് ആശുപത്രിയിൽ ഈ സംഘം ചികിത്സ തേടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്നും നാലു പേരെയും കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജ്യോതിഷിന്റെ മരണം സംഭവിച്ചതെന്നാണ് ആരോപണം. ഷാപ്പിലെത്തിയ സംഘം തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർക്ക് നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


