ലണ്ടൻ: ഗർഭധാരണത്തിനായി വിവിധ മാർഗങ്ങൾ തേടുന്ന യുവതികളുടെ കഥകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഇപ്പോൾ, ഫേസ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തി ഗർഭിണിയായെങ്കിലും പിന്നാലെ ദുരനുഭവം നേരിട്ടതായി ഇംഗ്ലണ്ടുകാരിയായ 33 കാരി ലോറ കോള്‍ഡ്മാൻ വെളിപ്പെടുത്തിയിരിക്കുന്നു.അവിവാഹിതയായ ലോറയ്ക്ക് ആറുവയസുള്ള ഒരു മകൻ നിലവിലുണ്ട്. രണ്ടാമത്തെ കുഞ്ഞിനുള്ള ആഗ്രഹം മനസ്സിലുദിച്ചതോടെ അവർ ബീജദാനം സ്വീകരിക്കാൻ തീരുമാനിച്ചു. ഐവിഎഫ് പോലുള്ള ചികിത്സകൾ സാമ്പത്തികമായി വഹിക്കാനാവാതെ വന്നതിനാൽ 2020-ൽ ലോറ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിൽ പോസ്റ്റ് ഇടുകയായിരുന്നു.ഗ്രൂപ്പിൽ നിന്നൊരാൾ ബീജദാനത്തിന് തയ്യാറാണെന്ന് അറിയിച്ചപ്പോൾ, ലോറ അന്വേഷണങ്ങൾ നടത്തി 2020 ഡിസംബറിൽ യുവാവിനെ നേരിൽ കണ്ടു. പിന്നീട് യുവാവ് കൈമാറിയ സിറിഞ്ചിലെ ബീജം സ്വയം സങ്കലനം ചെയ്‌തു. ഏഴ് മാസത്തിനിടെ മൂന്നു തവണ ഈ പ്രക്രിയ ആവർത്തിച്ചുവെന്നും 2021 ജൂലൈയിൽ താൻ ഗർഭിണിയായെന്നും ലോറ പറഞ്ഞു.
2022 ഏപ്രിലിൽ അവർക്ക് ആണ്‍കുഞ്ഞ് ജനിച്ചു. എന്നാൽ കുഞ്ഞിന് സംസാരശേഷിയിലും പ്രതികരണശേഷിയിലും പ്രശ്നങ്ങളുണ്ടെന്നും, ഓട്ടിസമുണ്ടോയെന്ന് പരിശോധനയ്ക്കായി കാത്തിരിക്കുകയാണെന്നും ലോറ വ്യക്തമാക്കി.കൂടാതെ, അതേ യുവാവിൽ നിന്നു ബീജം സ്വീകരിച്ച മറ്റ് സ്ത്രീകളുടെ കുഞ്ഞുങ്ങൾക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.“എന്റെ മകനില്ലാത്തൊരു ജീവിതം എനിക്ക് സങ്കൽപ്പിക്കാനാവില്ല. എന്നാൽ ഇനി ഒരിക്കലും ഫേസ്ബുക്കിലൂടെ ബീജദാതാവിനെ തേടാൻ ആരെയും നിർദേശിക്കില്ല. അങ്ങനെ വരുന്ന ഒരാളുടെ യഥാർത്ഥ വിവരങ്ങൾ അറിയാൻ കഴിയില്ല. എനിക്ക് ബീജം നൽകിയ യുവാവിനെക്കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല,” – ലോറ കൂട്ടിച്ചേർത്തു.


